സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കോടതി ഉത്തരവ് സിപി.എമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി: വിഡി സതീശൻ

50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി ഇന്ന് വിലക്കേർപ്പെടുത്തിയത്

Update: 2022-01-21 13:59 GMT
Editor : afsal137 | By : Web Desk

സംസ്ഥാനത്ത് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. സാമാന്യ യുക്തിയുള്ള ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞത്. നിയന്ത്രണങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സി.പി.എമ്മിന്റെ പോക്ക്. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സി.പി.എം സ്വന്തം പാർട്ടി പ്രവർത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്. കോടതി വിധി അനുസരിച്ചുള്ള തുടർ നടപടികൾ വേണം. കാസർകോടിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാർട്ടി സമ്മേളനങ്ങൾ നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ല. പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

Advertising
Advertising

50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി ഇന്ന് വിലക്കേർപ്പെടുത്തിയത്. അതേസമയം രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി ചോദിച്ചു. കോടതി ഉത്തരവ് സിപിഎമ്മിന് തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്. കാസർഗോഡ് സിപിഎം ജില്ലാ സമ്മേളനം ഇന്ന് രാത്രിയോടെ അവസാനിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിപിഎം തീരുമാനം. കാസർകോട് ജില്ലയിൽ 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കോടതി ഇന്ന് ചൂണ്ടിക്കാട്ടി. റിപബ്ലിക്ക് ഡേക്ക് 50 പേരെ മാത്രമാണ് അനുവദിച്ചത്. അതേസമയം സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ സംസ്ഥാന നേതൃത്വം ആലോചന നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ സിപിഎം രൂക്ഷമായ വിമർശനമാണ് നേരിട്ടത്. ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ സിപിഎം ആലോചിച്ചത്. ഞായാറാഴ്ച്ച സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സർക്കാർ പറയുന്നതനുസരിച്ചേ സമ്മേളനങ്ങൾ നടത്തുവെന്നും സിപിഎം ഈ വിഷയത്തിൽ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. സി പി എമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സി പി എമ്മിനുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. വിഡി സതീശനെ പോലുള്ള നേതാക്കൾ വസ്തുതകൾ മനസ്സിലാക്കാതെ,സിപിഎമ്മിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്തരുത്. സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി ആലപ്പുഴ സമ്മേളന നടത്തിപ്പിനെ കുറിച്ച് ആലോചിക്കും. കോടിയേരി വിശദീകരിച്ചു. കോടിയേരിയെ കൂടാതെ സിപിഎം സമ്മേളനം തുടരുന്നതിനെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു. സി.പി.എം സമ്മേളനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കലക്ടർമാരാണന്നും പരാതി വന്നാൽ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു കാറ്റഗറിയിലുംപെടാത്ത ജില്ലകളിൽ മുൻപ് പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News