സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; തീവ്രപരിചരണ കേസുകൾ കുറയുന്നത് ആശ്വാസകരം

രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തും

Update: 2022-01-12 01:03 GMT
Editor : Lissy P | By : Web Desk

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിക്കാത്തത് ആശ്വാസമാകുന്നു. നിലവിലുള്ള രോഗികളിൽ ഒന്നര ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും ഐ.സി.യുവുകളും ആവശ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടും സജ്ജീകരിക്കാർ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.

കഴിഞ്ഞ ഒരാഴ്ച ചികിത്സയിലുണ്ടായിരുന്ന 28,549 രോഗബാധിതരിൽ 1.6 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ചത് 1.5 ശതമാനം പേരെ മാത്രം. രോഗവ്യാപന തോത് ഉയരുമ്പോഴും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വേണം ഇപ്പോഴത്തെ സാഹചര്യത്തെ കാണാൻ. നിലവിൽ 161 രോഗികളാണ് വെന്റിലേറ്ററിലുള്ളത്. ഐ.സി.യുവിൽ 457 പേരും. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ 100 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

Advertising
Advertising

കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷൻ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിലും ഡൽഹിയിലും പശ്ചിമ ബംഗാളിലുമാണ് കുടുതൽ രോഗികൾ. കോവിഡ് കേസുകൾ വർധിച്ചതോടെ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങൾ പൂർണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറി. സംസ്ഥാനങ്ങളിലേ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കണ്ടൈൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. ക്ലസ്റ്ററുകളിലും നിരീക്ഷണം ശക്തമാക്കും. കേരളത്തിലെ സാഹചര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ചില മേഖലകളിൽ നിയന്ത്രണം കൊണ്ടുവന്നേക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News