സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം, ഭൂരിഭാഗം കേന്ദ്രങ്ങളും ഇന്ന് പ്രവര്‍ത്തിച്ചില്ല

വാക്സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന്‍ മുടങ്ങി

Update: 2021-04-21 09:29 GMT
Editor : Roshin | By : Web Desk

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. ഭൂരിഭാഗം വാക്സിനേഷന്‍ കേന്ദ്രങ്ങളും ഇന്ന് പ്രവര്‍ത്തിച്ചില്ല. കോട്ടയം ബേക്കര്‍ സ്കൂളില്‍ വാക്സിൻ ടോക്കണെ ചൊല്ലിഉന്തും തള്ളുമുണ്ടായി. വാക്സിനേഷന്‍ നടപടികളില്‍ ഏകോപനമില്ലെന്ന പരാതിയും വ്യാപകമാകുകയാണ്.

വാക്സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന്‍ മുടങ്ങി. കോട്ടയം ബേക്കര്‍ സ്കൂളില്‍ വാക്സിനെടുക്കാനുള്ള കൂപ്പണിനായി ഇന്നും തിരക്കുണ്ടായി. ടോക്കണ്‍ നല്‍കുന്നതിലെ അപാകതയാണ് പ്രശ്നത്തിന് കാരണം. പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. മൂന്ന് ദിവസമായി തിരിക്കുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് 15 കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വാക്സിനേഷന്‍. ജിമ്മി ജോര്‍ജ് സ്റ്റേഡിയം ഉള്‍പ്പെടെ ക്യാമ്പുകള്‍ മുടങ്ങി.

Advertising
Advertising

അഞ്ച് ലക്ഷം ഡോസ് വാക്സിനെത്തിയാലെ തിരുവനന്തപുരത്ത് പ്രതിസന്ധി പരിഹരിക്കുവെന്ന് ഡിഎംഒ പറഞ്ഞു. പത്തനംതിട്ടയില്‍ ആകെയുള്ള 90 കേന്ദ്രങ്ങളിൽ 83 കേന്ദ്രങ്ങളിലും വാക്സിനേഷൻ മുടങ്ങി. കൊല്ലത്തും കോഴിക്കോടും ഇതേ പ്രതിസന്ധിയുണ്ട്. കൊല്ലത്ത് മൂന്നിടങ്ങളില്‍ മാത്രമാണ് വാക്സിനേഷന്‍. വാക്സിനേഷന് ഏകോപനമില്ലാത്തതാണ് ജനങ്ങളെ വലക്കുന്നത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എത്തിയവര്‍ക്കും ഇനി എന്ന് വരണമെന്ന അറിയിപ്പ് പോലും നല്‍കിയിട്ടില്ല.

ആദ്യ ഡോസ് എടുത്ത് നിശ്ചിത ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കേണ്ടവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. തിരുവനന്തപുരത്ത് ഇന്ന് രണ്ടര ലക്ഷം ഡോസ് വാക്സിന്‍ എത്തുമെന്നാണ് പ്രതീക്ഷ. 50 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്നലെയും കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചിരുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News