സിപിഎം പ്രവർത്തകൻ യു.കെ സലീമിന്റെ കൊലപാതകം; പൊലീസ് കണ്ടെത്തിയത് യഥാർഥ പ്രതികളെയല്ലെന്ന് പിതാവ്

മകനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് യൂസഫ് മീഡിയവണിനോട് പറഞ്ഞു

Update: 2025-01-19 10:27 GMT

കണ്ണൂർ: തലശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ യു.കെ സലീമിൻ്റെ വധക്കേസിൽ വെളിപ്പെടുത്തലുമായി പിതാവ്. മകനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് യൂസഫ് മീഡിയവണിനോട് പറഞ്ഞു. തലശ്ശേരി ഫസൽ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും യൂസഫ് കൂട്ടിച്ചേർത്തു. പൊലീസ് കണ്ടെത്തിയത് യഥാർത്ഥ പ്രതികളെ അല്ലെന്ന് യൂസഫ് വിചാരണക്കിടെ കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

2008 ജൂലൈ 23നാണ് പുന്നോലിലെ സിപിഎം പ്രവർത്തകൻ യു.കെ സലീം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ 7 എൻഡിഎഫ് പ്രവർത്തകർ എന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിന്റെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ തുടരുന്നതിനിടെയാണ് പിതാവ് സലീമിന്റെ വെളിപ്പെടുത്തൽ.

Advertising
Advertising

ഫസലിന്റെ വധവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ സലീമിനും സുഹൃത്ത് റയീസിനും അറിയാമായിരുന്നു. ആയിടക്കാണ് റഈസിനെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നീട് ഒരാഴ്ചയോളം സലീം വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയില്ല. പ്രദേശത്ത് നടന്ന ചില ദുരൂഹ മരണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും യൂസഫ് പറഞ്ഞു.

കഴിഞ്ഞദിവസം കേസിന്റെ വിചാരണയ്ക്കിടെ ഇക്കാര്യങ്ങൾ കോടതി മുൻപാകെ യൂസഫ് മൊഴിയായി നൽകിയിട്ടുണ്ട്. എന്നാൽ യൂസഫിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഇടപെടൽ ഉണ്ടാവുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News