'സിപിഎമ്മിന് ലീഗിനോട് പ്രേമം'; പിണറായിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത മാങ്ങ പുളിക്കുമെന്ന് കെ സുധാകരൻ

പിണറായിക്ക് പഴയ നിലപാട് തന്നെയാണോ ലീഗിനോട് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണമെന്നും കെ സുധാകരൻ

Update: 2022-12-11 13:58 GMT
Editor : afsal137 | By : Web Desk

തിരുവനന്തപുരം: ലീഗ് അനകൂല പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സിപിഎമ്മിന് ലീഗിനോട് പ്രേമമാണെന്നും എന്നാൽ ലീഗിന് കൂടി പ്രേമം തോന്നണ്ടേയെന്നും കെ സുധാകരൻ പ്രതികരിച്ചു. ഇന്നു നടന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവിന്ദൻ പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ ശരിയെന്ന് ജനം വിലിയിരുത്തും. പിണറായിക്ക് പഴയ നിലപാട് തന്നെയാണോ ലീഗിനോട് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണം. പിണറായിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത മാങ്ങ പുളിക്കുമെന്നും സുധാകരൻ പറഞ്ഞു. ലീഗ് വിഷയത്തിൽ ഉന്നത നേതൃത്വം മറുപടി നൽകിയിട്ടുണ്ട്. ലീഗിന്റെ നിലപാട് വ്യക്തമാണ്. ലീഗ് വർഗീയ പാർട്ടിയാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞത് സിപിഎമ്മാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. ലീഗ് വിഷയം ഇന്ന് ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ചയായിരുന്നു.

Advertising
Advertising

അതേസമയം ആർ.എസ്.എസ് അനകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാഷ്ട്രീയ കാര്യസമതിയിൽ രൂക്ഷ വിമർശനമാണ് നേരിട്ടത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായി.

അഞ്ചു മാസങ്ങൾക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നത്. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം സിപിഎമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം തന്നെ മറുപടി നൽകിയതാണെന്ന് യോഗത്തിന് ശേഷം കെ മുരളീധരൻ എം.പി പറഞ്ഞു. ''പാർട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പൂർണ്ണമനസ്സോടെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു''- കെ മുരളീധരൻ എംപി പറഞ്ഞു.

സമകാലീന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ കാര്യസമിതിയിൽ ചർച്ചയായിട്ടുണ്ടെന്നാണ് കെ മുരളീധരൻ വ്യക്തമാക്കുന്നത്. ശശി തരൂർ വന്ന ശേഷം പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുള്ള വിഭാഗീയത ഉൾപ്പെടെ ചർച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. നേതാക്കൾ ഇനി എന്തെങ്കിലും പരിപാടി നടത്തുന്നുണ്ടെങ്കിൽ ജില്ലാ കമ്മിറ്റിയെ അറിയിച്ച് വേണം നടത്താൻ എന്ന നിർദേശം രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നുവന്നിട്ടുണ്ട്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News