'രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമാണ്, അടുത്ത് പോയി തടയില്ല'; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ ചർമ്മബലം സമ്മതിക്കണമെന്നും കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. ആ ദുർഗന്ധത്തിനടുത്ത് പോയി തടയില്ലെന്നും എൻ.എൻ കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞു.
'രാഹുലിന് എതിരെ വന്നത് ആരോപണങ്ങളല്ല, വസ്തുതകളാണ്.ആരോപണങ്ങളാണെങ്കില്‍ രാഹുലിന് നിഷേധിക്കാം.എന്നാല്‍ ഇതുവരെ രാഹുല്‍ ആരോപണങ്ങള്‍ സമൂഹത്തിന്‍റെ മുന്നില്‍ നിഷേധിച്ചിട്ടില്ല.എന്നിട്ടും രാഹുലിനെ കോണ്‍ഗ്രസ് സംരക്ഷിച്ച് ഇവിടെ അവതരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് എത്രത്തോളം ജീര്‍ണിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചർമ്മബലം സമ്മതിക്കണമെന്നും എൻഎൻ കൃഷ്ണദാസ് പരിഹസിച്ചു. സാധാരണ മനുഷ്യനാണെങ്കില്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലൈംഗികപീഡന ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ. മണ്ഡലത്തിൽ സജീവമാകാൻ നേതൃത്വത്തിന്റെ അനുമതിയുണ്ട്. എംഎല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിർദേശം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും മുസ്‍ലിം ലീഗും കോൺഗ്രസ് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.