ഫേസ്ബുക്കിൽ വരുന്നതെല്ലാം സിപിഎമ്മിന്റെ അഭിപ്രായമല്ല; 'ന്നാ താൻ കേസ് കൊട്' സിനിമാ വിഷയത്തിൽ 'സൈബർ സഖാക്കളെ' തള്ളി കോടിയേരി

'വിമർശനത്തിന്റെ പേരിൽ സിനിമ ബഹിഷ്‌കരിക്കാൻ സിപിഎം പറയില്ല'

Update: 2022-08-12 12:19 GMT
Editor : Nidhin | By : Web Desk

വിമർശനത്തിന്റെ പേരിൽ സിനിമ ബഹിഷ്‌കരിക്കാൻ സിപിഎം പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫേസ്ബുക്കിലെഴുതുന്നത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള നിലപാടെക്കുന്നവർ നാളെ പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രവുമായി ബന്ധപ്പെടുള്ള വിവാദങ്ങളിലാണ് കോടിയേരിയുടെ മറുപടി.

റോഡിലെ കുഴിയുമായി ബന്ധപ്പെട്ടുള്ള സിനിമയുടെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ നിരവധി സിപിഎം സൈബർ പ്രൊഫൈലുകൾ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു.

Advertising
Advertising

Full View

അതേസമയം മന്ത്രിമാർക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിമർശനങ്ങൾ കോടിയേരി ബാലകൃഷ്ണന്‍ ശരിവെച്ചു. 

മന്ത്രിമാർ സജീവമാകണമെന്നും പ്രാദേശിക പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടണമെന്നും കോടിയേരി പറഞ്ഞു. നിലവിൽ മന്ത്രിമാരെ മാറ്റാൻ സിപിഎം ഉദ്ദേശിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കാൻ പല നാളുകളായി ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാറിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎമ്മിന്റെ നേതൃയോഗങ്ങൾ സമാപിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഗവർണറെ ഉപയോഗിച്ചും സർക്കാറിനെതിരെ നീക്കം നടക്കുന്നു. ഗവർണർ ഇടപെടേണ്ട രീതിയിൽ അല്ല നിലവിൽ പ്രവർത്തിക്കുന്നത്. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ബോധപൂർവമായ കൈവിട്ട കളിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ നിലയിൽ കേരളത്തിന് പരിചയമില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന് അനുവദിച്ച റവന്യു ഗ്രാൻറിൽ കുറവുണ്ട്. വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയുകയാണ്. ഇവിടെ വികസനം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. മാധ്യമങ്ങളും സർക്കാറിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നു. സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

കിഫ്ബിയെ ഉൾപ്പെടെ തകർക്കാൻ ശ്രമിക്കുകയാണ്. തോമസ് ഐസക്കിന് എതിരായ ഇ.ഡി നോട്ടീസ് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. കിഫ്ബിയുടെ പ്രവർത്തനം തകർക്കുകയാണ് ലക്ഷ്യം. എല്ലായിടത്തും ഇ.ഡി കടന്നുകയറി ഇടപെടുന്നുവെന്നും കോടിയേരി പറഞ്ഞു.


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News