വയനാട് തിരുനെല്ലി ഉന്നതിയിൽ സിപിഎം പ്രവർത്തകർ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി
എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ അർധരാത്രി ഉന്നതിയിൽ എത്തിയെന്നും പരാതി
വയനാട്: തിരുനെല്ലി ഉന്നതിയിൽ സിപിഎം പ്രവർത്തകർ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ അർധരാത്രി ഉന്നതിയിൽ എത്തി എന്നാണ് ആക്ഷേപം.ഏഴുമണിക്ക് ശേഷം ഉന്നതിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കെ എന്തിനാണ് സ്ഥാനാര്‍ഥിയടക്കം അവിടേക്ക് പോയതെന്നാണ് യുഡിഎഫ് ചോദിക്കുന്നത്. രാത്രിയിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചതായും ആക്ഷേപമുണ്ട്.
അതിനിടെ, വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെയും പരാതി.പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിട്ടുള്ളത്. ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യ വിതരണം നടത്തിയെന്നാണ് പരാതി.ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നു. പരാതി നൽകുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ . മദ്യം നൽകി വോട്ട് തേടാനാണ് ബിജെപിയുടെ ശ്രമമെന്നും ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്നും എംഎല്‍എ അറിയിച്ചു.
എന്നാല്‍ ഈ ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു. ബിജെപിക്ക് എതിരെ നടക്കുന്നത് കുപ്രചാരണമാണെന്ന് വാർഡ് പ്രസിഡണ്ട് ജോണി കാരിക്കാട്ടുകുഴി പറഞ്ഞു.എവിടെയും മദ്യം ബിജെപി വിതരണം ചെയ്തിട്ടില്ലെന്നും ഇത്തരം കുപ്രചരണങ്ങൾ ബാധിക്കില്ലെന്നും ബിജെപി പറഞ്ഞു.