'ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല വീട്ടിൽ എല്ലാവരും ദുഃഖിതരാണ്': ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിലിന്റെ നിർണായക ഫോൺ സംഭാഷണം പുറത്ത്
അനിലിന്റ നിർദേശം അനുസരിച്ചാണ് നിക്ഷേപകന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്
തിരവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിലിന്റെ നിർണായക ഫോൺ സംഭാഷണം പുറത്ത്. ബാങ്കിലെ നിക്ഷേപകന്റെ മകളോട് താൻ നിസ്സഹായനാണെന്നും പൊലീസിനെ സമീപിക്കാനും നിർദേശിക്കുന്നുണ്ട്. ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. വീട്ടിൽ എല്ലാവരും ദുഃഖിതരാണെന്നും സംഭാഷണത്തിൽ പറയുന്നു. അനിലിന്റ നിർദേശം അനുസരിച്ചാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
തിരുമല അനിലിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ഫാം ടൂർ സഹകരണ സംഘത്തിൽ നിന്ന് ബിജെപി നേതാക്കൾ എടുത്ത വായ്പ തിരിച്ചടക്കാതായതോടെയാണ് സഹകരണ സംഘം വലിയ പ്രതിസന്ധിയിലായത്. പലതവണ അനിൽ ബിജെപി നേതൃത്വത്തെ സമീപിച്ച് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.തുടർന്നാണ് തിരുമല അനിൽ ആത്മഹത്യ ചെയ്തത്.
സഹകരണ സംഘത്തിലെ നിക്ഷേപകനായ ശശിധരൻ നായരുടെ മകളുമായി നടത്തിയ ശബദ് സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വൃക്കരോഗ ബാധിതനായ ശശിധരൻനായരുടെ ചികിത്സക്കായി നിക്ഷേപിച്ച തുക തിരിച്ചുകിട്ടണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൊടുക്കാൻ അനിലിന് സാധിച്ചില്ല. ഭരണസമിതി അംഗങ്ങളോ പാർട്ടി നേതാക്കളോ സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കാൻ അനിൽ തന്നെ നിർദേശിച്ചത്. അനിലിന്റെ മരണശേഷം ഇവരുടെ പണം നൽകാമെന്ന് നേതൃത്വം പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നൽകിയിട്ടില്ല.