കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോല്‍വി; കാരണക്കാരായ നേതാക്കൾക്കെതിരെ സി.പി.എം നടപടി ഉടന്‍

മറ്റ് മന്ത്രിമാരെല്ലാം വിജയിച്ചപ്പോൾ മേഴ്സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് സി.പി.എം ഗൗരവമായാണ് കണ്ടത്.

Update: 2021-09-30 01:19 GMT
Advertising

കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും ഇടതുപക്ഷത്തിന്‍റെ തോൽവിക്ക് കാരണക്കാരായി പാർട്ടി കണ്ടെത്തിയ നേതാക്കൾക്കെതിരെ സി.പി.എമ്മിൽ സംഘടനാ നടപടി ഉറപ്പായി. രണ്ടിടങ്ങളിലെയും പ്രമുഖ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.

കുണ്ടറ, കരുനാഗപ്പള്ളി എന്നിടങ്ങളിൽ സ്ഥാനാർഥികളടക്കം നൂറിലേറെപ്പേരുടെ മൊഴി അന്വേഷണ കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അംഗങ്ങൾ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവരെ നേരിൽ കണ്ടാണ് മൊഴിയെടുത്തത്. രണ്ടിടങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കൾ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായ ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ തോറ്റതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായതായി സി.പി.എം. കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾ വിലയിരുത്തിയിരുന്നു. മറ്റ് മന്ത്രിമാരെല്ലാം വിജയിച്ചപ്പോൾ മേഴ്സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് പാർട്ടി ഗൗരവമായാണ് കണ്ടത്. കരുനാഗപ്പള്ളിയിൽ സി.പി .ഐ സ്ഥാനാർഥി ആർ.രാമചന്ദ്രനുണ്ടായത് വൻ പരാജയമാണെന്നായിരുന്നു സി.പി.എം. കണ്ടെത്തൽ, അന്വേഷണ റിപ്പോർട്ട് ചർച്ചചെയ്യാൻ ഇന്ന് സി.പി.എം. ജില്ലാ കമ്മിറ്റി യോഗം ചേരും. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും .

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News