പ്രതിഷേധത്തിനിടെ സെമിനാർ ഹാളിലെത്തി ഗവർണർ; ​'ഗോ ബാക്ക്' വിളിച്ച് എസ്എഫ്ഐ

ഹാളിനു മുന്നിൽ മാധ്യമപ്രവർത്തകരെ കണ്ട ഗവർണർ, എസ്എഫ്‌ഐ പ്രവർത്തകരെ 'ക്രിമിനൽസ്' എന്നുവിളിച്ച് ക്ഷുഭിതനായാണ് അകത്തേക്കു കയറിയത്.

Update: 2023-12-18 13:48 GMT
Advertising

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധത്തിനിടെ സെമിനാർ ഹാളിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നേരത്തെ നിശ്ചയിച്ചതുപോലെ നാല് മണിക്ക് തന്നെ ​ഗവർണർ സെമിനാർ ഹാളിൽ പ്രവേശിച്ചു. ​ഗസ്റ്റ് ഹൗസിനും സെമിനാർ ഹാളിനും പുറത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് ​ഗവർണർ ഹാളിലെത്തിയത്.

ഹാളിനു മുന്നിൽ മാധ്യമപ്രവർത്തകരെ കണ്ട ഗവർണർ, എസ്എഫ്‌ഐ പ്രവർത്തകരെ 'ക്രിമിനൽസ്' എന്നുവിളിച്ച് ക്ഷുഭിതനായാണ് അകത്തേക്കു കയറിയത്. എസ്എഫ്‌ഐയുടെ വലിയ പ്രതിഷേധത്തിനിടെ കനത്ത പൊലീസ് സുരക്ഷയിലാണ് ഗസ്റ്റ് ഹൗസിൽ നിന്നും ഗവർണർ സെമിനാർ ഹാളിലേക്കെത്തിയത്. നടന്നെത്താവുന്ന ദൂരമുള്ള ഹാളിലേക്ക് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാറിലാണ് അദ്ദേഹമെത്തിയത്.

ഗവർണർ ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങി കഴിഞ്ഞദിവസങ്ങളിലേതുപോലെ പ്രതിഷേധക്കാർക്കിടയിലേക്ക് പോകുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും മുൻ നിശ്ചയിച്ചതുപ്രകാരം നേരെ സെമിനാർ ഹാളിലേക്ക് പോവുകയായിരുന്നു. സെമിനാർ ഹാളിലേക്ക് ഗവർണർ പോവുമ്പോഴും എത്തിയപ്പോഴും പുറത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ​ഗവർണർ സെമിനാറിനെത്തുന്ന പശ്ചാത്തലത്തിൽ മൂന്നരയോടെ ശക്തമായ പ്രതിഷേധമാണ് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായത്. 'വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ' എന്ന ബാനർ പിടിച്ചും കറുത്ത ഷർട്ടും ടീ ഷർട്ടുമണിഞ്ഞും കറുത്ത ബലൂണുകൾ അടക്കം ഉയർത്തിയുമാണ് പ്രകടനം നടത്തിയത്.

ഇതിനിടെ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്‌സലടക്ക ചിലർ പൊലീസ് സുരക്ഷ മറികടന്ന് മതിൽ ചാടിക്കടന്ന് ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ എത്തിയത് പൊലീസുമായി സംഘർഷത്തിനിടയാക്കി. നേതാക്കളടക്കം നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഗവർണർ പങ്കെടുക്കുമ്പോഴും സെമിനാർ ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. അഞ്ചരയ്ക്കാണ് സെമിനാർ അവസാനിക്കുന്നത്. സനാതന ധർമ പീഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാറിന്റെ ഉദ്ഘാടകനാണ് ഗവർണർ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News