താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റർ പൂട്ടണം; നിർദേശം നൽകി ജില്ലാ വിദ്യാഭ്യാസ ഓഫീസർ
ഷഹബാസിന്റെ കൊലപാതകം ചൂണ്ടിക്കാട്ടി ഇത്തരം അരാജകപ്രവർത്തനങ്ങൾ തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദേശമുണ്ട്.
കോഴിക്കോട്: താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി താമരശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ കത്തയച്ചു. ജില്ലയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ കത്തയച്ചത്.
വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന അരാജക പ്രവർത്തനങ്ങളടക്കം തടയാനുള്ള യാതൊരു നടപടിയും ട്യൂഷൻ സെന്ററുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിൽ രക്ഷിതാക്കളിലും സമൂഹത്തിലും ആശങ്ക വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഇഒയുടെ നിർദേശം.
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകം ചൂണ്ടിക്കാട്ടി ഇത്തരം അരാജകപ്രവർത്തനങ്ങൾ തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദേശമുണ്ട്. ഷഹബാസിന്റെ കൊലപാതക പശ്ചാത്തലത്തിലാണ് താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റർ പൂട്ടാൻ നിർദേശം നൽകിയത്.