കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഭൂമി നൽകിയ വകയിൽ കേരള സർവകലാശാലയ്ക്ക് കിട്ടാനുള്ളത് 82 കോടി രൂപ
പണം ഈടാക്കുന്നത്തിൽ സർവകലാശാല വീഴ്ച വരുത്തുന്നെന്ന് പരാതി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഭൂമി നൽകിയ വകയിൽ കേരള സർവകലാശാലയ്ക്ക് ലഭിക്കാനുള്ളത് 82 കോടി രൂപ. പാട്ട കുടിശിക ഇനത്തിൽ സ്റ്റേഡിയം കരാറുകാർ ആണ് പണം നൽകാനുള്ളത്. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പാട്ടകുടിശ്ശിക ഈടാക്കുന്നതിൽ അധികൃതർ നിസ്സംഗത പാലിക്കുന്നതായി ആക്ഷേപമുണ്ട്.
2010 ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് സ്റ്റേഡിയത്തിന് ഭൂമി കൈമാറാൻ തീരുമാനിച്ചത്. 2012 ൽ ഉമ്മൻചാണ്ടി സർക്കാർ ഭൂമി പാട്ടവ്യവസ്ഥയിലാണ് കൈമാറേണ്ടതെന്ന് തീരുമാനിച്ചു. കാര്യവട്ടം സ്പോർട്ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജൻസിയും സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ഗെയിംസ് സെക്രട്ടറിയേറ്റുമായാണ് സർവകലാശാല കരാറിൽ ഒപ്പു വച്ചിട്ടുള്ളത്.
സ്റ്റേഡിയത്തിന്റെ മാത്രം പരിപാലന ചുമതല ക്രിക്കറ്റ് അസോസിയേഷന് നൽകിയിട്ടുണ്ട്. വിവരാവകാശ രേഖപ്രകാരം 82, 58,94,274 രൂപ സർവകലാശാലയ്ക്ക് കുടിശിക ഇനത്തിൽ കിട്ടാനുണ്ട്. ആറുകോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. കേരള വിസി ചെയർമാനായി സ്റ്റേഡിയം മേൽനോട്ട കമ്മിറ്റിയുണ്ടെങ്കിലും പണം ഈടാക്കുന്നത്തിൽ സർവകലാശാല വീഴ്ച വരുത്തുന്നു എന്നാണ് പരാതി.
വർഷ പാട്ട കാലാവധിക്കാണ് സർവകലാശാല ഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് കൈ മാറിയത്. 15 വർഷം കഴിഞ്ഞാൽ സ്റ്റേഡിയം സർവകലാശാല നേരിട്ട് നടത്തുകയോ കരാർ പുതുക്കി നൽകുകയോ ചെയ്യാനാവും.