Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂർ നിറപ്പകിട്ടാക്കി മുന്നണികൾ. മഴ മാറിനിന്ന അന്തരീക്ഷത്തിൽ റോഡ് ഷോയായുമായി പ്രവർത്തകരെ ആവേശംകൊള്ളിച്ചാണ് ആര്യാടൻ ഷൗക്കത്തും എം.സ്വരാജും കലാശക്കൊട്ടിന്റെ വേദിയിലേക്കെത്തിയത്.
താളമേളങ്ങൾക്കിടെയെത്തിയ മഴയിലും നിലമ്പൂർ കൊട്ടിക്കലാശത്തിന്റെ ആവേശക്കൊടുമുടിയിലെത്തി. മുന്നണികൾ വർണപ്പെരുമഴ തീർക്കുമ്പോൾ ഒറ്റയാനായി ജനങ്ങളെ നേരിൽകണ്ട് വോട്ടുതേടുകയായിരുന്നു സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ. നാളത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞ് മറ്റന്നാൾ നിലമ്പൂർ ബൂത്തിലെത്തും. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
നിലമ്പൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരുന്നത്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിൻ്റെ കൊട്ടിക്കലാശത്തിൽ എം. സ്വരാജ്, അർബൻ ബാങ്കിന് സമീപത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, ചന്തകുന്നിൽ പി.വി അൻവർ എന്നിങ്ങനെയാണ് കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചത്. സുരക്ഷക്കായി ഏഴ് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.