സി.എ.എ മുതല്‍ വിദ്വേഷ പ്രസംഗം വരെ; കൊണ്ടും കൊടുത്തും മുന്നണികള്‍, ആരു വീഴും? ആരു വാഴും?

വടകരയിലെ യുഡിഎ-എൽഡിഎഫ് സൈബർ ആക്രമണം,പിണറായി വിജയന്‍- രാഹുൽഗാന്ധി വാക്പോരുമെല്ലാം കേരളത്തില്‍ പ്രചാരണവിഷയമായി

Update: 2024-04-25 01:24 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി തൊട്ട് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ നിറഞ്ഞുനിന്നതായിരുന്നു കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ കാതലായ വിഷയം സി.എ.എ തന്നെയായിരുന്നു. ന്യൂനപക്ഷ വോട്ടുകളെ കേന്ദ്രീകരിച്ചിട്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണം എത്രത്തോളം ഗുണം ചെയ്യുമെന്ന് കാത്തിരുന്നു തന്നെ കാണണം.

പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾ കേന്ദ്രം പുറത്തിറക്കിയതിന് പിന്നാലെ തന്നെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തമായിരുന്നു. അർത്ഥശങ്കയ്ക്ക് ഇട ഇല്ലാതെ തന്നെ ഇടതുമുന്നണി വ്യക്തമാക്കി കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇടതുമുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായി മാറി സി.എ എ. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സിഎഎയെ കുറിച്ചുള്ള പരാമർശം ഇല്ലെന്ന പ്രചാരണം എൽഡിഎഫ് അഴിച്ചു വിട്ടതോടെ പ്രതിരോധവുമായി യുഡിഎഫ് നേതൃത്വം ഒന്നടങ്കം രംഗത്ത് വന്നു.

പിന്നീട് കൊണ്ടും കൊടുത്തും ഉള്ള നാളുകൾ .എന്നിട്ടും തർക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. വടകരയിലെ യുഡിഎ-എൽഡിഎഫ് സൈബർ ആക്രമണം ആയിരുന്നു മറ്റൊരു വിഷയം. കെ.കെ ശൈലജയെ അപമാനിക്കാൻ യുഡിഎഫ് സൈബർ കേന്ദ്രങ്ങൾ ശ്രമിച്ചു എന്ന് ആരോപണം നിലനിൽക്കുമ്പോഴും, അശ്ലീല വീഡിയോ ഇല്ലെന്ന ടീച്ചറുടെ വാചകത്തിൽ പിടിച്ചാണ് യുഡിഎഫിന്റെ പ്രതിരോധം.ഇടയ്ക്ക് പിണറായി വിജയനും രാഹുൽഗാന്ധിയും തമ്മിലുള്ള പോരായി.

കേന്ദ്ര ഏജൻസികൾ പിണറായിയെ സംരക്ഷിക്കുന്നുവെന്ന യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഏറ്റുപറഞ്ഞു രാഹുൽ ഗാന്ധി പ്രചാരണം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നത് ഓർമ്മിപ്പിച്ചായിരിന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇടയ്ക്കിടെ കേരളത്തിൽ വരാറുള്ള പ്രധാനമന്ത്രിയും പ്രചാരണത്തിന്റെ ചർച്ചകളിൽ പ്രധാനങ്ങളിൽ ഒന്നായി മാറി. മുഖ്യമന്ത്രിയെ പേരെടുത്ത് പ്രധാനമന്ത്രി വിമർശിച്ചപ്പോൾ മറുപടിയുമായി പിണറായി വിജയൻ തന്നെ രംഗത്തെത്തി.മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ പേടിയാണെന്ന പ്രചാരണം ഉയർത്തി ഇതിനിടെ യുഡിഎഫ് രംഗത്ത് വന്നു.

സമസ്തയിലെ ഒരു വിഭാഗം എൽഡിഎഫിനെ പിന്തുണച്ചതായിരുന്നു പരസ്യപ്രചാരണത്തിന്റ അവസാന ദിവസങ്ങളിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കങ്ങളിൽ ഒന്ന്. തന്ത്രങ്ങൾ മാറി മറിഞ്ഞ അവസാന ദിവസങ്ങളിലെ നീക്കങ്ങൾ ആർക്ക് ഗുണം ചെയ്യും എന്ന് കാത്തിരുന്നു കാണണം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News