വിശ്വനാഥന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം

ആൾക്കൂട്ടവിചാരണയെ തുടർന്നല്ല വിശ്വനാഥൻ ജീവ​നൊടുക്കിയതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു

Update: 2024-01-20 03:30 GMT

കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട്ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം.വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സഹോദരൻ വിനോദ് പറഞ്ഞു.ക്രൈംബ്രാഞ്ചിന്റെ വിശദ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയിലേക്ക് കടക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഡോ.പി.ജി ഹരിയും പ്രതികരിച്ചു.

ആൾക്കൂട്ടവിചാരണയെ തുടർന്നല്ല വിശ്വനാഥന്റെ മരണമെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ കോഴിക്കോട് ജില്ലാകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിശ്വനാഥൻ ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

കഴിഞ്ഞവർഷം ഫെബ്രുവരി 11നാണ് വിശ്വനാഥനെ മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വിശ്വനാഥൻ ആൾക്കൂട്ട വിചാരണ നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും ഇത് തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആൾക്കൂട്ട വിചാരണ നടന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവദിവസത്തെ നിരവധി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.ഫെബ്രുവരി 10നാണ് ഭാര്യയുടെ പ്രസവത്തിനായി വിശ്വനാഥൻ ആശുപത്രിയിൽ എത്തിയത്. അന്ന് രാത്രി മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. വിശ്വനാഥൻ മെഡി.കോളജ് പരിസരത്ത് നിൽക്കുന്നതും ഓടിപ്പോവുന്നതുമടക്കമുള്ള ദൃശ്യങ്ങൾ ഇതിലുണ്ടായിരുന്നു. ഇത് പരിശോധിച്ചതിൽ ആൾക്കൂട്ട വിചാരണയുടെയോ കളിയാക്കലിന്റേയോ യാതൊരു തെളിവുകളുമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News