അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല, മേയറൊന്ന് ഉപദേശിക്കണം: ഫാത്തിമ തഹ്‌ലിയ

തെരുവുനായ വിഷയത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പരിഹസിച്ച് ഫാത്തിമ തഹ്‌ലിയ

Update: 2022-09-13 07:29 GMT
Advertising

നായകളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പരിഹസിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ. തെരുവു നായകളുമായി സഹകരിച്ച് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കാൻ തനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. തെരുവ് നായകളോട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നാണ് മേയറോട് ഫാത്തിമ തഹ്‍ലിയ ആവശ്യപ്പെട്ടത്.

കോഴിക്കോട് കോര്‍പറേഷന്‍ നായകള്‍ വിലസുന്ന സ്ഥലമാണെന്നും തന്റെ വീടിന് മുമ്പിലും ഇവരെ കൂട്ടത്തോടെ കാണാറുണ്ടെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു. ഇവരുടെ സാന്നിധ്യം കാരണം വഴിനടക്കാൻ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ ഓടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്. തങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും ചാടിക്കടിക്കാൻ വരരുതെന്നും ഉപദേശിക്കണമെന്നാണ് ഫാത്തിമ തഹ്‍ലിയ മേയറോട് ആവശ്യപ്പെട്ടത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ബീന ഫിലിപ്പിന്,

തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാൻ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്.

അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ.

അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാൻ വരരുത് എന്നും ഉപദേശിക്കണം.

ഏറെ പ്രതീക്ഷകളോടെ

അഡ്വ. ഫാത്തിമ തഹിലിയ.

'തെരുവുനായകളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്'

തെരുവുനായ ശല്യത്തിന് കൊന്നുകളയലല്ല പരിഹാരമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ടെന്നും തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ 'മീഡിയവണി'നോട് പറഞ്ഞു.

''നായകളെ കൊന്നുകളയുകയല്ല പരിഹാരം. സൂറത്തിൽ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കണ്ടമാനം നശിപ്പിച്ചപ്പോഴാണ്. അവരും അവരുടേതായ കർത്തവ്യങ്ങൾ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മൾ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂ..''-മേയർ പറഞ്ഞു.

സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്‌നേഹിതരുമാണ് നായ്ക്കൾ. ആ രീതിയിൽ അവയെ കണ്ടു പരിപാലിക്കാൻ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം.

അവയോടുള്ള അകാരണമായ ഭീതിയിൽനിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കണമെന്നാണ് ഈ അവസ്ഥയിൽ എല്ലാവരോടും പറയാനുള്ളത്. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മറ്റു മാർഗങ്ങൾ ആലോചിക്കേണ്ടിവരുന്നതെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേർത്തു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News