കേരളത്തിൽ ഡെൽറ്റ പ്ലസ് വകഭേദം; നാലു വയസുകാരനുൾപ്പെടെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇതാദ്യമായാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തുന്നത്. പത്തനംതിട്ടയില്‍ ഒന്നും പാലക്കാട്ട് രണ്ടും കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്

Update: 2021-06-21 16:41 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാനത്തെ ആദ്യത്തെ ഡെൽറ്റ പ്ലസ് വകഭേദം പത്തനംതിട്ടയിൽ സ്ഥിരീകരിച്ചു. കടപ്ര പഞ്ചായത്തിലെ നാലു വയസുകാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതിനുപുറമെ പാലക്കാട്ടും രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിട്ടുണ്ട്.

കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിലെ നാലു വയസുകാരനിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മെയ് 24നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഡൽഹിയിലെ സിഎസ്‌ഐആർ-ഐജിഐബിയിൽ(കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി) നടത്തിയ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി കോവിഡ് നെഗറ്റീവാണ്.

രോഗം പകരാതിരിക്കാനുള്ള കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു. രോഗവ്യാപന ശേഷി കൂടുതലുള്ള വൈറസിനെ പ്രതിരോധിക്കാനായി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കുട്ടി ഉൾപ്പെട്ട വാർഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ മേഖലയാണ്. ഇവിടെ ടിപിആർ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആർ കൂടുതലായി നിൽക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്. ഇതുവരെ ഇവിടെ 87 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയയും ചെയ്തിട്ടുണ്ട്.

നിലവിൽ ഈ വാർഡിൽ 18 പേർക്കാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്. ഈ പ്രദേശത്തെ കോവിഡ് രോഗികളെ ഡിസിസിയിലേക്ക് മാറ്റും. കേന്ദ്രത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കുകയും ചെയ്യും. പരസ്പര സമ്പർക്കം കണ്ടെത്തുന്നത് ഊർജിതപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News