ഓണക്കാലത്ത് ധനവകുപ്പ് പണം അനുവദിക്കാത്തതിൽ ഭക്ഷ്യവകുപ്പിന് അതൃപ്തി; മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി പറഞ്ഞ് മന്ത്രി

ഓണക്കാലത്ത് ഭക്ഷ്യവകുപ്പിന് വിപണിയിലിടപെടാൻ 600 കോടി രൂപ മുതൽ 700 കോടിരൂപ വരെ വേണ്ടിവരും

Update: 2023-07-31 08:21 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഓണക്കാലത്ത് ധനവകുപ്പ് പണം അനുവദിക്കാത്തതിൽ ഭക്ഷ്യവകുപ്പിന് അതൃപ്തി. മന്ത്രി ജി.ആർ അനിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി പറഞ്ഞു. 4,416 കോടി രൂപയാണ് ഭക്ഷ്യവകുപ്പിന് ധനവകുപ്പ് നൽകാനുള്ളത്. പണം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി ജി.ആർ അനിൽ വ്യക്തമാക്കി.

ഓണക്കാലത്ത് ഭക്ഷ്യവകുപ്പിന് വിപണിയിലിടപെടാൻ 600 കോടി രൂപ മുതൽ 700 കോടിരൂപ വരെ വേണ്ടിവരും. ഈ തുക ധനവകുപ്പിനോട് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. 250 കോടിരൂപ അനുവദിച്ചെങ്കിലും 180 കോടി നെൽ കർഷകരുടെ കുടിശ്ശിക നൽകാനുള്ളതാണ്. വിപണിയിടപെടലിന് 70 കോടിയും ധനവകുപ്പ് ആകെ 4,416 കോടിരൂപയാണ് ഭക്ഷ്യ വകുപ്പിന് നൽകാനുള്ളത്.

വിപണിയിൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ, ധനവകുപ്പ് പണം അനുവദിച്ചില്ലെങ്കിൽ ഓണക്കാലം പ്രതിസന്ധിയാകുമെന്ന ആശങ്ക ഭക്ഷ്യവകുപ്പിനുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ജി ആർ അനിൽ പരാതിയായി അറിയിച്ചു. പണം അനുവദിക്കാത്തതിൽ സി.പി.ഐക്കും കടുത്ത എതിർപ്പുണ്ട്. ഭക്ഷ്യവകുപ്പ് സിപിഐയുടേതായതിനാൽ അവഗണിക്കുന്നവെന്ന ആക്ഷേപവും മുന്നണിക്കുള്ളിലുണ്ട്. ബജറ്റിൽ വകയിരുത്തിയ 190 കോടിയിൽ നിന്ന് 70 കോടി രൂപ അനുവദിച്ചെങ്കിലും ഇത് പര്യാപ്തമല്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വാദം. അതിനിടെ സാമ്പത്തിക പ്രതിസന്ധി കെ.എൻ. ബാലഗോപാലിനെ അറിയിച്ചെന്നും പണം അനുവദിക്കാമെന്ന് ധനമന്ത്രി ഉറപ്പുനൽകിയതായും ജി.ആർ അനിൽ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News