കൊല്ലപ്പെട്ട പി.എഫ്.ഐ പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്

പോപുലർ ഫ്രണ്ട് ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ടയാളാണ് സുബൈർ. ആർ.എസ്.എസ് പ്രവർത്തകരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.

Update: 2023-01-22 16:07 GMT
Advertising

പാലക്കാട്: ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. 2022 ഏപ്രിൽ 15-നാണ് സുബൈർ കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ സുബൈറിന്റെ മുഴുവൻ സ്വത്തുക്കളും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്.

5.2 കോടി രൂപ കുടിശ്ശികയും മറ്റു നടപടി ചെലവുകളും അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 'പരേതനായ മുഹമ്മദ് സുബൈർ' എന്ന് നോട്ടീസിൽ തന്നെ പറയുന്നുണ്ട്. സുബൈറിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും പേരിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.



പോപുലർ ഫ്രണ്ട് ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികൾക്ക് ഹൈക്കോടതി നിർദേശം നൽകിയത്. എന്നാൽ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവർക്കും ജപ്തി നോട്ടീസ് നൽകിയതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പർക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരപരാധികളെ കുടുക്കുന്ന തരത്തിൽ ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ജപ്തി നടപടിയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജപ്തി നോട്ടീസ് നൽകിയ ശേഷം നിങ്ങൾ പ്രതിയല്ലെങ്കിൽ കോടതിയിൽ തെളിയിച്ചോളൂ എന്നാണ് പൊലീസ് പറയുന്നത്. ഇത് തന്നെയാണ് മോദി സർക്കാർ പൗരത്വ നിയമത്തിന്റെ കാര്യത്തിലും പറയുന്നത്. ഈ രീതി കേരളത്തിൽ അനുവദിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News