'അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഫണ്ട് അട്ടിമറിച്ചു'; ജി.സുധാകരനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച രേഖ പുറത്ത്

തെരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകൾ സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടായെന്നും രേഖയിൽ പറയുന്നു

Update: 2025-10-16 07:41 GMT
Editor : Jaisy Thomas | By : Web Desk

 ജി.സുധാകരൻ Photo|Facebook

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരായ വിമർശനത്തിന് പിന്നാലെ ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിയുടെ രേഖ പുറത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തി എന്നതായിരുന്നു സുധാകരനെതിരായ നടപടിക്ക് കാരണം. പരാതി അന്വേഷിച്ച എളമരം കമ്മീഷന്‍റെ റിപ്പോർട്ടിൽ സുധാകരനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്നും പാർട്ടി രേഖയിൽ പറയുന്നു.

സിപിഎമ്മിനെയും നേതാക്കളെയും പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ സുധാകരൻ തുടരുന്നതിനിടയാണ് സുധാകരൻ എതിരായ പാര്‍ട്ടി നടപടിയുടെ രേഖകൾ പുറത്തുവരുന്നത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിന്‍റെ ചുമതല സുധാകരന് ആയിരുന്നു. സ്ഥാനാർത്ഥി മോഹമുണ്ടായിരുന്ന സുധാകരൻ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം.

Advertising
Advertising

മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന എച്ച്. സലാം നേതൃത്വത്തിന് നൽകിയ പരാതിയിൽ എളമരം കരീമിനെയും കെ.ജെ തോമസിനെയും സംസ്ഥാന കമ്മിറ്റി അന്വേഷണത്തിന് നിയോഗിച്ചു. റിപ്പോർട്ടിൽ ഉണ്ടായിരുന്നത് സുധാകരനെതിരെ ഗുരുതര പരാമർശങ്ങൾ. ' ജി.സുധാകരൻ തെരഞ്ഞെടുപ്പ് ഫണ്ട് അട്ടിമറിച്ചു, അമ്പലപ്പുഴ മണ്ഡലത്തിനു മതിയായ തുക നൽകിയില്ല, ലഭിച്ച ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു . തുടങ്ങിയവയായിരുന്നു കമ്മീഷന്‍റെ കണ്ടത്തൽ.

സിപിഎം സ്ഥാനാർഥി എസ്‍ഡിപിഐക്കാരനാണെന്ന പ്രചാരണത്തിൽ സുധാകരൻ മൗനം പാലിച്ചെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. സുധാകരനെതിരെ പാർട്ടി ഭരണഘടന അനുശാസിക്കുന്ന ഉയർന്ന അച്ചടക്ക നടപടി വേണമെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ.എന്നാൽ പാർട്ടി സ്ഥാനാർഥി ജയിച്ചതും പാർട്ടിയിലെ ദീർഘകാലസേവനവും പരിഗണിച്ചാണ് നടപടി പരസ്യ ശാസനയിൽ ഒതുക്കി. സിപിഎമ്മിനും ജില്ലയിലെ ചില പ്രധാന നേതാക്കൾക്കും എതിരെ സുധാകരൻ കടുത്ത വിമർശനം തുടരുന്നതിനിടയാണ് പാർട്ടി രേഖ പുറത്തുവരുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News