Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല നായർസർവീസ് സൊസൈറ്റിയുടെ നിലപാടെന്ന് സുകുമാരൻ നായർ മീഡിയവണിനോട്. സാമൂഹിക സംഘടന നിലയിലാണ് സർക്കാരുമായി സഹകരിക്കുന്നതെന്നും കോൺഗ്രസ് പ്രതിനിധികൾ ആരും കുടിക്കാഴ്ചക്ക് അനുമതി ചോദിച്ചിട്ടില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
തെറ്റുണ്ടായാൽ എൻഎസ്എസ് ചൂണ്ടിക്കാട്ടും, ശരിയെങ്കിൽ അംഗീകരിക്കുകയും ചെയ്യും. കാശുകൊടുത്താൽ പേരുവെക്കാതെ ബാനർ ആർക്കും അടിച്ചുവെക്കാമെന്നും ജി. സുകുമാരൻ നായർ മീഡിയവണിനോട് പറഞ്ഞു.
സുകുമാരൻ നായരെ വിമർശിച്ച് കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം കരയോഗ കെട്ടിടത്തിന് മുന്നിൽ ബാനർ ഉയർന്നിരുന്നു. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നുകുത്തിയെന്നാണ് ബാനറിൽ ആരോപണം. 'കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്' എന്നായിരുന്നു പോസ്റ്ററിലെ പരിഹാസം. ആരാണ് പോസ്റ്റര്‍ ഉയര്‍ത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.