'ദേ പോകുന്നു, ശുഭാൻ ഷു': ഐഎസ്എസിനെ ഭൂമിയിൽ നിന്ന് കാണാൻ സുവർണാവസരം

ജൂലൈ ആറിന് രാത്രി 7.56ഓടെ തെക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ഐഎസ്എസ് ഏതാണ്ട് 7.59ഓടെ തലക്ക് മുകളിലൂടെ പറക്കും

Update: 2025-07-06 07:20 GMT
Editor : rishad | By : Web Desk

കോഴിക്കോട്: ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായി ഗഗനചാരി ശുഭാംശു ശുക്ല മാറിയിരിക്കുകയാണ്. അദ്ദേഹമടക്കം 11 പേരുമായി ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ(ഐഎസ്എസ്) കേരളത്തില്‍ നിന്നുകൊണ്ട് കാണാൻ സുവർണാവസരം.

ഒരു ദിവസം പലതവണ ഭൂമിയെ ചുറ്റുമെങ്കിലും ഈ നിലയം ഒരു നിശ്ചിത സ്ഥലത്ത് നിന്ന് വ്യക്തമായി കാണാനുള്ള അവസരം അപൂർവമായെ ഒത്തുവരാറുള്ളൂ. ജൂലൈ ആറ് മുതൽ 10 വരെ ഇതിന് ഏറ്റവും നല്ല സമയമാണ്. ജൂലൈ ആറിന് രാത്രി 7.56ഓടെ തെക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ഐഎസ്എസ് ഏതാണ്ട് 7.59ഓടെ തലക്ക് മുകളിലൂടെ പറക്കും. 8.03 ആകുമ്പോഴേക്കും വടക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാവും.

Advertising
Advertising

മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഏതാണ്ട് 6.30 മിനിറ്റ് ഈ നിലയം സഞ്ചരിക്കുന്ന് കാണാം. തുടർന്ന് ജൂലൈ ഏഴിന് രാത്രി 7.10ഓടെ തെക്കു കിഴക്കൻ മാനത്ത് ഐഎസ്എസിനെ കാണാമെങ്കിലും അത്ര മെച്ചപ്പെട്ട കാഴ്ചയാകില്ലെന്നാണ് അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി മാധ്യമം ദിനപത്രത്തോട് പറയുന്നത്.

എന്നാൽ, ജൂലൈ ഒമ്പതിന് പുലർകാലത്ത് 5.50ഓടെ വടക്കു പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ഐഎസ്എസ് 5.53ഓടെ തലക്കു മുകളിലൂടെ പറന്ന് 5.57ന് തെക്കുകിഴക്കൽ മാനത്ത് അപ്രത്യക്ഷമാകുമ്പോൾ അത് ഏറെ തിളക്കമുള്ള കാഴ്ചയുമാകും.

ഏതാണ്ട് കാൽ നൂറ്റാണ്ടിലധികമായി ബഹിരാകാശത്ത് ഭൂമിയെച്ചുറ്റുന്ന ഐഎസ്എസിന് ഏതാണ്ട് ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുണ്ട്.  മണിക്കൂറിൽ 27,500ഓളം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ആകാശക്കൊട്ടാരം ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിലാണ്. സാധാരണയായി സന്ധ്യക്കും പുലർച്ചെയുമാണ് ഐഎസ്എസിനെ കാണാൻ കഴിയാറെന്നും സൂര്യരശ്മി തട്ടി പ്രതിഫലിച്ചാണ് കാഴ്ച സാധ്യമാകുന്നതെന്നും സുരേന്ദ്രൻ പുന്നശ്ശേരി പറയുന്നതായി 'മാധ്യമം' റിപ്പോർട്ട് ചെയ്യുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News