ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെ വിരൽ ചൂണ്ടി എഫ്‌ഐആർ; സർക്കാറും സിപിഎമ്മും പ്രതിരോധത്തിൽ
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് വിവാദങ്ങൾ അവസാനിപ്പിക്കാൻ ഉള്ള നീക്കമാണ് സർക്കാർ തലത്തിൽ നടക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി സ്വർണ്ണപ്പാളി വിവാദത്തിൽ 2019ലെ ദേവസ്വം ബോർഡിനെ വിരൽ ചൂണ്ടിയുള്ള എഫ്‌ഐആർ. സിപിഎം ഭരിക്കുന്ന വകുപ്പിൽ സിപിഎം നിയമിച്ച ബോർഡ് പ്രസിഡൻറ് ഉണ്ടായിരുന്ന കാലത്താണ് ക്രമക്കേട് നടന്നത്. പഠിച്ചിട്ട് പ്രതികരിക്കാം എന്ന നിലപാടാണ് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ സ്വീകരിച്ചത്. വിഷയം രാഷ്ട്രീയമായി കത്തിക്കാൻ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
2019 ലെ ദേവസ്വം ബോർഡിനെ സംശയത്തിൽ നിർത്തുന്നതാണ് ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. ഈ കാലഘട്ടത്തിൽ ദേവസ്വം വകുപ്പ് ഭരിച്ചിരുന്നത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രനായിരുന്നു. ദേവസ്വം പ്രസിഡണ്ടായിരുന്നത് പത്തനംതിട്ടയിലെ സിപിഎമ്മിന്റെ പ്രധാന നേതാവ് എ.പത്മകുമാറും. ദേവസ്വം വിജിലൻസ് ബോർഡിലേക്ക് സംശയമുന നീണ്ടതോടെ പാർട്ടിയും സർക്കാരും പ്രതിസന്ധിയിൽ ആയിട്ടുണ്ട്. എന്നാൽ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ തയ്യാറായില്ല.
സ്വർണ്ണപ്പാളി വിവാദത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകും എന്നാണ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. അതേസമയം, യഥാർഥ കുറ്റവാളികൾ ഒളിഞ്ഞിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. ദേവസ്വം ബോർഡിന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് വിവാദങ്ങൾ അവസാനിപ്പിക്കാൻ ഉള്ള നീക്കമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. റാഴ്ചത്തെ സമയം അന്വേഷണത്തിന് നൽകിയെങ്കിലും അതിനുമുമ്പ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശം മുഖ്യമന്ത്രി തന്നെ നൽകിയിട്ടുണ്ട്