ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച് സർക്കാർ; ദേവസ്വം ബോർഡും പണം ചെലവാക്കി
അയ്യപ്പ സംഗമത്തിനായി സർക്കാരോ ദേവസ്വം ബോർഡോ തുക ചെലവാക്കില്ലെന്ന ഉറപ്പിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്.
Photo|MediaOne
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചു. സംഗമത്തിൻ്റെ നടത്തിപ്പിനായി ദേവസ്വം ബോർഡും പണം ചെലവാക്കി. അയ്യപ്പ സംഗമത്തിനായി സർക്കാരോ ദേവസ്വം ബോർഡോ തുക ചെലവാക്കില്ലെന്ന ഉറപ്പിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്. സെപ്തംബർ 11നായിരുന്നു ഇത്.
എന്നാൽ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനായി ദേവസ്വം കമ്മീഷണറുടെ സർപ്ലസ് ഫണ്ടിൽ നിന്നും പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സെപ്തംബർ 15ന് സർക്കാർ ഇറക്കി. മൂന്ന് കോടി രൂപ ആദ്യഗഡുവായി അനുവദിച്ചിറക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
അതേസമയം, വിഷയത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. സർപ്ലസ് ഫണ്ടിൽനിന്ന് തുകയൊന്നും ചെലവാക്കിയിട്ടില്ലെന്നാണ് ബോർഡിന്റെ വാദം.
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിനായി ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. അതിലേക്കാണ് സംഗമത്തിന്റെ സ്പോൺസർമാരിൽ നിന്നുള്ള തുക സമാഹരിച്ചത്. ആ തുകയിൽ നിന്നാണ് മൂന്ന് കോടി രൂപ അനുവദിച്ചത് എന്നാണ് വിശദീകരണം.