ഹേമ കമ്മിറ്റി റിപ്പോർട്ട്; വിവരങ്ങളെല്ലാം നൽകാൻ സർക്കാർ തയ്യാർ: മന്ത്രി സജി ചെറിയാൻ

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു

Update: 2024-08-22 11:45 GMT

Photo|Special Arrangement

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നൽകാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ. കോടതി എന്തു പറഞ്ഞാലും നടപ്പാക്കും, റിപ്പോർട്ടിനും, കോടതി ഇടപെടുന്നതിനും മുമ്പേ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Advertising
Advertising

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കേസെടുക്കുന്നതിൽ സർക്കാരിന്റെ നിലപാടെന്താണെന്നും റിപ്പോർട്ടിൽ ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമർശമുണ്ടോയെന്നും കോടതി ചോദിച്ചു. റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണമെന്നും കോടതി പറഞ്ഞു. 

അതേസമയം, റിപ്പോർട്ടിൽ നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷും പറഞ്ഞു. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലായിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എം.ബി.രാജേഷ് കൂട്ടിച്ചേർത്തു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News