'യുവജനങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടു ചൂഷണം ചെയ്യുന്നു; പിറകിൽ ആരാണെന്നു ജനങ്ങൾക്ക് അറിയാം'; ഒളിയമ്പെറിഞ്ഞ് ഗവർണർ

'കണ്ണൂരിൽ സ്വന്തം പറമ്പിലെ തേങ്ങ എടുക്കാൻ പോലും പാർട്ടിയുടെ അനുവാദം വേണമെന്ന് ജനങ്ങൾക്ക് അറിയാം. വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് മുഖ്യമന്ത്രി സ്വന്തം പദവി സംരക്ഷിക്കുകയാണ്.'

Update: 2024-02-16 15:54 GMT
Editor : Shaheer | By : Web Desk
ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍
Advertising

തിരുവനന്തപുരം: കേരള യൂനിവേഴ്‌സിറ്റി സെനറ്റ് യോഗത്തിലെ തർക്കത്തിൽ മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനും പരോക്ഷ വിമർശനവുമായി ഗവർണർ. സെനറ്റ് യോഗത്തിൽ ചിലർ മനഃപൂർവം പ്രശ്‌നമുണ്ടാക്കിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. യുവജനങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടു ചൂഷണം ചെയ്യുകയാണവർ. എല്ലാത്തിനും പിറകിൽ ആരാണെന്നു ജനങ്ങൾക്ക് അറിയാമെന്നും ഗവർണർ പറഞ്ഞു.

കേരള സർവകലാശാലയിലെ സെർച്ച് കമ്മറ്റിയിലേക്ക് ആളെ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചില ആളുകൾ കേരള യൂനിവേഴ്‌സിറ്റി സെനറ്റ് യോഗത്തിൽ മനഃപൂർവം പ്രശ്‌നമുണ്ടാക്കിയതായി അറിഞ്ഞു. ആരാണെന്നു നിങ്ങൾക്ക് അറിയാമല്ലോ... സമരത്തിലേക്ക് തള്ളിവിട്ട് യുവജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഒരുഭാഗത്ത് അവരെ സമരത്തിലേക്ക് തള്ളിവിടുന്നു. മറുഭാഗത്ത് അവർക്കെതിരെ കേസെടുക്കാതെ ഒതുക്കിത്തീർക്കുകയും ചെയ്യുന്നുവെന്നും ഗവർണർ ആരോപിച്ചു.

എല്ലാത്തിനും പിറകിൽ ആരാണെന്നു ജനങ്ങൾക്ക് അറിയാം. മാറിനിന്നു പ്രതിഷേധിക്കാൻ ഇവർ വരും. എന്നെ തൊടാൻ ആരും ധൈര്യപ്പെടില്ല. തൊട്ടാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ മുഖ്യമന്ത്രിക്ക് അറിയാം. ഞാൻ എ.സി കാറിലാണു യാത്ര ചെയ്യുന്നത്. എന്നാൽ, ഈ പൊലീസുകാർ മണിക്കൂറുകളോളം എനിക് വേണ്ടി വെയിലത്ത് കാത്തിരിക്കുന്നു. പ്രതിഷേധങ്ങൾ ഭയന്നാണ് അവർക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് മുഖ്യമന്ത്രി സ്വന്തം പദവി സംരക്ഷിക്കുകയാണ്. കണ്ണൂരിൽ സ്വന്തം പറമ്പിലെ തേങ്ങ എടുക്കാൻ പോലും പാർട്ടിയുടെ അനുവാദം വേണമെന്ന് ജനങ്ങൾക്ക് അറിയാം. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

Summary: 'Some are exploiting the youth by pushing them into strikes; People know who's behind it'; The Kerala Governor Arif Mohammed Khan indirectly criticizes the CM Pinarayi Vijayan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News