'പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചു'; ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ രഹ്‍ന ഫാത്തിമക്ക് ഇളവ് നൽകരുതെന്ന് സർക്കാർ

സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആവശ്യം

Update: 2022-12-18 07:03 GMT
Advertising

ന്യൂഡല്‍ഹി: ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്‍ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. രഹ്‍ന പല തവണ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കർശനമായ ജാമ്യവ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് രഹ്‍നക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇലക്ട്രോണ്ക് മാധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുതെന്ന് കോടതി നിർദേശിച്ചിരുന്നു.

2018 ലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്‍ന ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ ചിത്രം തങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രഹനയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ഇടപെട്ട് ജാമ്യം നൽകുകയായിരുന്നു. എന്നാൽ പിന്നീട് ഇവരുടെ യൂട്യൂബ് ചാനലിൽ 'ഗോമാതാ ഉലർത്ത്' എന്ന പേരിൽ കുക്കറിഷോ നടത്തിയിരുന്നു. തുടർന്ന് വീണ്ടും തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും  ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു.

ഒരിക്കൽകൂടി അവസരം നൽകാമെന്നും ഇത്തരത്തിലുള്ള പ്രവർത്തനം ഇനിയുണ്ടാവരുതെന്നും ഹൈക്കോടതി രഹന ഫാത്തിമക്ക് താക്കീത് നൽകി. ഇതിനെതിരെയാണ് രഹ്‍ന സുപ്രിംകോടതിയെ സമീപിച്ചത്. കർശനമായ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്നാണ് രഹന ഫാത്തിമയുടെ അവശ്യം. ഈ ആവശ്യത്തിനെതിരെയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News