അമൽജ്യോതി കോളജിലെ മരണം: മന്ത്രിതല ചർച്ച നടത്താൻ സർക്കാർ; ആർ. ബിന്ദുവും വാസവനും സ്ഥാപനത്തിലേക്ക്

വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ വാസവൻ എന്നിവരാണ് ചർച്ച നടത്തുക.

Update: 2023-06-06 13:37 GMT
Advertising

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ മന്ത്രിതല ചർച്ച നടത്താൻ സർക്കാർ. മന്ത്രിമാർ കോളജിലെത്തി ചർച്ച നടത്തും. വിദ്യാർഥികൾ മാനേജ്മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെടുകയും പ്രതിഷേധം തുടരാൻ വിദ്യാർഥികൾ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം.

വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ വാസവൻ എന്നിവരാണ് ചർച്ച നടത്തുക. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാനാണ് ചർച്ച. ചർച്ച നാളെ രാവിലെ 10ന് കോളജിൽ വച്ചായിരിക്കും ചർച്ച നടക്കുക.

വിദ്യാർഥികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാൽ തന്നെ ഉടനടി പരിഹാരം കാണുമെന്നും വിദ്യാർഥികൾക്കെതിരായ പ്രവർത്തനം അംഗീകരിക്കാനാവില്ലെന്നും മന്ത്രി ആർ. ബിന്ദു മീഡിയവണിനോട് പറഞ്ഞിരുന്നു.

ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണം, പുതുതായി വിദ്യാർഥി കൗൺസിൽ രൂപീകരിച്ച് വിദ്യാർഥികളുടെ കാര്യങ്ങൾ പറയാൻ അവസരമൊരുക്കണം എന്നീ ആവശ്യങ്ങളാണ് മാനേജ്മെന്റുമായുള്ള ചർച്ചയിൽ വിദ്യാർഥികൾ ഉന്നയിച്ചത്. ഇത് രണ്ടും മാനേജ്‌മെന്റ് അംഗീകരിക്കാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

ചർച്ച അലസിപ്പിരിഞ്ഞ് പുറത്തേക്കുവന്നതിന് പിന്നാലെ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പുറത്തേക്കു വന്ന വിദ്യാർഥികൾ പ്രതിഷേധം തുടർന്നതോടെ പൊലീസ് ഇടപെടുകയും തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. ‌

നേരത്തെ, സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും സാങ്കേതിക സർവകലാശാല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോട് ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകി. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലുകളിലും സമരം ശക്തമാവുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നും വിദ്യാർഥികൾ പറയുന്നു.

കോളജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധ സതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വച്ചിരുന്നു. വീട്ടുകാരെ വിളിച്ച് കൊണ്ടുവരണമെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിർദേശം. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News