'സാധാരണ പരസ്യമായി ആരും പിണറായിയിൽ വരില്ല, പ്രശാന്ത് ബിജെപി ചേരിയിൽ'

ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ

Update: 2022-04-23 11:33 GMT
Editor : abs | By : Web Desk

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് പിണറായിയിൽ ഒളവിൽ കഴിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ. അർധരാത്രി ഒളിപ്പിച്ചു താമസിപ്പിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് രാജൻ പറഞ്ഞു. വീടിന്റെ ഉടമ പ്രശാന്ത് ബിജെപി ചേരിയിലുള്ളയാളാണ് എന്നും അദ്ദേഹം ആരോപിച്ചു.

'അതിപ്പോ അർധരാത്രി വരുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. സാധാരണ പരസ്യമായി ഇങ്ങനെ ആരും പിണറായിയിൽ വരില്ല. അർധരാത്രി എല്ലാവരും ഉറങ്ങുന്ന സമയത്ത് താമസിക്കുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്താൽ പിന്നെ നമുക്കൊന്നും മനസ്സിലാക്കാൻ കഴിയില്ല.' സിപിഎമ്മിന് വലിയ സ്വാധീനമുള്ള മേഖലയിൽ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തോട് രാജൻ മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സിപിഎമ്മുകാർ അങ്ങനെ ബോംബെറിയണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയല്ല. പ്രശാന്ത് ബിജെപി ചേരിയിലുള്ളയാളാണ്. ബിജെപി ക്യാമ്പിൽ ജോലി ചെയ്യുന്നയാളാണ്. അവരുടെ ഭാര്യയല്ലേ (പ്രതിയെ) താമസിപ്പിച്ചത്. പ്രശാന്ത് അറിയാതെ ചെയ്യില്ലല്ലോ.' - അദ്ദേഹം കൂട്ടിച്ചേർത്തു. 


Full View


'രേഷ്മ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല'

അതിനിടെ, നിജിൽ ദാസിന് ഒളിച്ചുകഴിയാൻ വീടു നൽകിയ അധ്യാപിക പിഎം രേഷ്മയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പിതാവ് തള്ളി. നിജിൽ ദാസിന് രേഷ്മ വീട്ടിൽനിന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകൾ ചതിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'രേഷ്മ (നിജിൽ ദാസിന്) വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ നമ്മൾ അറിയുമായിരുന്നല്ലോ. ഇവിടെ പൊലീസുകാർ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. സുഹൃത്തായ നഴ്‌സ് കരുതിക്കൂട്ടി ചതിച്ചതാണെന്നാണ് കരുതുന്നത്' - രാജൻ മീഡിയവണിനോട് പറഞ്ഞു.

'മകളുടെ സുഹൃത്തിന്റെ ഭർത്താവായതു കൊണ്ടാണ് വാടകയ്ക്ക് നൽകിയത്. ഇത് കൊലയാളിയാണ് എന്നറിയില്ല. അതറിയുന്നത് ഇന്നലെയാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യമായി മാർക്‌സിസ്റ്റുകാരാണ് തങ്ങൾ. അതിൽ ഒരു മാറ്റവും വന്നിട്ടില്ല. സിപിഎം എന്തു കൊണ്ടാണ് ഇപ്പോൾ തള്ളിപ്പറയുന്നത് എന്നറിയില്ല - രാജൻ പറഞ്ഞു.

നിജിൽ ദാസ് താമസിച്ചത് ആൾത്താമസമില്ലാത്ത വീട്ടിലാണെന്നും സിപിഎം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്നുമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നത്. 'പ്രശാന്തിന് സിപിഎം ബന്ധമില്ല. ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമായാണ്. സഹായം ചെയ്ത സ്ത്രീ ഭക്ഷണം വരെ ഉണ്ടാക്കി നൽകി. ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല. ഒളിവിൽ താമസിച്ചത് ശ്രദ്ധയിൽപ്പെടാത്തതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രതി പിണറായിയിൽ താമസിച്ചതിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. കൊലക്കേസിലെ പ്രതിയെ സംരക്ഷിച്ച പി.എം രേഷ്മയുടെ നടപടി ഗൗരവമുള്ള കുറ്റമാണ്. ഇവരും പ്രതിയും തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികതയുണ്ട്'- എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.

ബോംബേറ്

പ്രതിക്കു വീടു നൽകിയ വിവരം പുറത്തായതിനെ തുടർന്നാണ് പ്രശാന്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. വീടിന്റെ ജനലുകൾ അടിച്ചുതകർത്തശേഷം വീടിന് മുറ്റത്തേക്ക് രണ്ട് ബോംബുകൾ എറിയുകയായിരുന്നു. വീടിന് പുറത്തുണ്ടായിരുന്ന കസേരകൾ കിണറ്റിലെറിഞ്ഞ നിലയിലാണ്. പൊലീസ് സംഘം ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് കഴിഞ്ഞ രണ്ടുമാസമായി പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇരുപതോളം ശാഖകളുടെ ഉത്തരവാദിത്വമുള്ള ആർഎസ്എസ് ഖണ്ഡ് കാര്യവാഹാണ് നിജിൽദാസ്.

ഫെബ്രുവരി 21നായിരുന്നു പുലർച്ചെ മീൻപിടിത്തം കഴിഞ്ഞെത്തിയ സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിനു മുന്നിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. കേസിൽ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News