എറണാകുളത്ത് കനത്ത മഴ; രണ്ട് ദിവസത്തിനിടെ തകർന്നത് 19 വീടുകൾ
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷം
എറണാകുളം: കനത്ത രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ 19 വീടുകൾ തകർന്നു. അതിശക്തമായി പെയ്തുകൊണ്ടിരുന്ന മഴക്ക് നേരിയ ശമനമുണ്ട്. ഇതുവരെ 336 വീടുകൾക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാർ നദികളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. കോഴിക്കോട് വിലങ്ങാട് ഉരുട്ടി ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാറക്കടവ്, വാണിമേൽ, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലർച്ചെ കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. നാദാപുരം മേഖലയിൽ മൂന്നുവാർഡുകളിലായി 15ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
താമരശ്ശേരി ചുരം നാലാം വളവിൽ കാറ്റിൽ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ മുറിച്ചുമാറ്റി. ഒൻപതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
പാലക്കാട് വീടിനു മുകളിൽ മരം വീണ് വയോധികക്ക് പരിക്കേറ്റു. ചന്ദ്രനഗർ കുപ്പിയോട് കനാൽ വരമ്പിലാണ് സംഭവം. ഇന്നലെയാണ് അപകടം നടന്നത്. പ്രദേശവാസിയായ സരോജിനിക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ സരോജിനിയുടെ കൊച്ചുമകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
തൃശൂർ വാളാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം. നിരവധി വീടുകൾ വെള്ളത്തിൽ പ്രദേശത്തെ തെങ്ങുകൾ കടപുഴകി വീണു. കുന്നംകുളത്ത് പഴുന്നാനയിലാണ് അപകടം. ഏറെക്കാലം ഉപയോഗിക്കാതിരുന്ന കോൺക്രീറ്റ് കെട്ടിടമാണ് തകർന്നുവീണത്.