ലൗ ജിഹാദ് ആരോപണം: ജാർഖണ്ഡ് സ്വദേശികൾക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുത്

Update: 2025-02-27 11:23 GMT

കൊച്ചി: കേരളത്തില്‍ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാര്‍ഖണ്ഡ് സ്വദേശികളായ ആശ വർമയും ഗാലിബും നല്‍കിയ ഹരജിയിലാണ് നടപടി. സംരക്ഷണം തേടിയുള്ള ഹരജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. ലൗ ജിഹാദ് ആരോപണത്തിൽ ഭീഷണി ഭയന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.

ചിത്തപ്പൂർ സ്വദേശികളാണ് മുഹമ്മദ് ഗാലിബും ആശ വർമയും. ഭീഷണി ഭയന്ന് ഇരുവരും കായംകുളത്ത് എത്തിയാണ് വിവാഹിതരായത് .ഇവർക്ക് സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചിരുന്നു. ഇരുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേനയാണ് ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തത്.

Advertising
Advertising

വ്യത്യസ്ത മതസ്ഥരായ 26കാരി ആശ വർമയും 30കാരൻ മുഹമ്മദ്‌ ഗാലിബും 10 വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ, വിവാഹിതരാകാൻ തീരുമാനിച്ചതോടെ ലൗ ജിഹാദ് എന്നാരോപണം ഉയർന്നു. പ്രദേശത്ത് പ്രതിഷേധവും ക്രമാസമാധാന പ്രശ്നങ്ങളും ഉണ്ടായി. ആശ വർമയുടെ ബന്ധുക്കൾ വിവാഹം എതിർത്തതോടെ, വിദേശത്ത് എഞ്ചിനീയറായ മുഹമ്മദ്‌ ഗാലിബ് നാട്ടിലെത്തി.

തുടർന്ന് സുരക്ഷിത സംസ്ഥാനം എന്ന തിരിച്ചറിവോടെ ഇരുവരും ഫെബ്രുവരി 9ന് കേരളത്തിലേക്ക് തിരിച്ചു. ഗൾഫിൽ ഒപ്പം ജോലി ചെയ്തിരുന്ന കായംകുളം സ്വദേശിയായ സുഹൃത്ത് മുഖേനയാണ് കായംകുളത്ത് എത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ കായംകുളത്ത് ഇസ്‍ലാം മതാചാര പ്രകാരം 11ന് വിവാഹിതരായി.

നാട്ടിൽ സംഘർഷം രൂക്ഷമായതോടെ മുഹമ്മദ്‌ ഗാലിബിന്‍റെ രക്ഷാകർത്താക്കളെ ജാർഖണ്ഡ് രാജ്റപ്പ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആശയെ കാണാനില്ലെന്ന പേരിൽ പൊലീസിൽ പരാതിയും നൽകി. ആശയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആശയുടെ ബന്ധുക്കളും കായംകുളത്തെത്തി. തുടർന്ന് അഭിഭാഷയുടെ സഹായം തേടി. പ്രായപൂർത്തിയായവരും വിവാഹിതരാണെന്ന് ബോധ്യപ്പെട്ടതോടെ കായംകുളം പൊലീസും ഇവർക്ക് സുരക്ഷ ഒരുക്കി. ഇതോടെയാണ് ബന്ധുക്കൾ മടങ്ങിപ്പോയത്. നാട്ടിൽ എത്തിയാൽ ജീവൻപോലും നഷ്ടപ്പെടുമെന്നാണ് മുഹമ്മദ് ഗാലിബും ആശയും ഭയപ്പെടുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News