എപി അബ്ദുൽ വഹാബിനെതിരെ നടപടിയെടുക്കണമെന്ന് ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റി

സംസ്ഥാന കൗൺസിൽ വിളിച്ച് മുന്നോട്ടുപോകാനാണ് അബ്ദുൽ വഹാബിന്റെ തീരുമാനം

Update: 2022-02-16 10:05 GMT
Advertising

ഐഎൻഎൽ മുൻ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൽ വഹാബിനെതിരെ നടപടിയെടുക്കണമെന്ന് അഡ്‌ഹോക് കമ്മിറ്റി ശിപാർശ ചെയ്തു. ഇക്കാര്യം മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റി കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടും. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്താവർക്ക് ഐൻഎല്ലിൽ തുടരാനാവില്ലെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന കൗൺസിൽ വിളിച്ച് മുന്നോട്ടുപോകാനാണ് അബ്ദുൽ വഹാബിന്റെ തീരുമാനം.

ഐ.എൻ.എൽ എന്ന പേരിൽ തന്നെ പാർട്ടിയുമായി മുന്നോട്ട് പോകുമെന്ന് എ.പി അബ്ദുൽ വഹാബ് നേരത്തെ പറഞ്ഞിരുന്നു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട സാഹചര്യത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ ഒത്തുതീർപ്പ് വ്യവസ്ഥ പാലിച്ചില്ലെന്ന് എ.പി അബ്ദുൽ വഹാബ് ആരോപിച്ചു. ദേശീയ നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതയെ എതിർത്തതിനാൽ തങ്ങളോട് വൈര്യമാണെന്നും സംസ്ഥാന കൗൺസിൽ യോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഐ.എൻ.എല്ലിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ എ.പി അബൂബക്കർ മുസ്‌ലിയാർ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ടത്. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനമുണ്ടായത്. ഇതോടെ മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു. അഡ്ഹോക് കമ്മിറ്റിയിൽ ഏഴംഗങ്ങളാണുള്ളത്. അബ്ദുൽ വഹാബും, കാസിം ഇരിക്കൂറും അഡ്ഹോക് കമ്മിറ്റിയിൽ ഉണ്ട്.

മാസങ്ങളായി ഐ.എൻ.എല്ലിന് അകത്ത് നിലനില്ക്കുന്ന അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ തർക്കത്തിന് വിരാമമിടാനാണ് ദേശീയ നേതൃത്വം ശ്രമിച്ചത്. കാസിം ഇരിക്കൂറിനൊപ്പം നില്ക്കുന്ന ദേശീയ നേത്യത്വം വഹാബിനേയും ഒപ്പമുള്ളവരേയും പൂർണ്ണമായും മാറ്റി നിർത്തുകയും ചെയ്തു. തീരുമാനം എടുക്കുന്നതിന് വേണ്ടി ചേർന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ എപി അബ്ദുൽ വഹാബ് പങ്കെടുത്തിരുന്നില്ല. പറയാനുള്ള കാര്യങ്ങൾ ദേശീയ പ്രസിഡൻറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എപി അബ്ദുൽ വഹാബ് അറിയിച്ചു.

Full View


INL ad hoc committee calls for action against AP Abdul Wahab

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News