എസ്.ഡി.പി.ഐക്കാരെ എ.കെ.ജി സെന്ററിലേക്ക് കയറ്റിയിട്ടില്ല; മുന്നിൽനിന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു: മുഖ്യമന്ത്രി

എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് എന്ത്കൊണ്ടെന്ന് മുഖ്യമന്ത്രി

Update: 2022-07-04 10:54 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: എസ്.ഡി.പി.ഐക്കാർ എ.കെ.ജി സെന്റർ സന്ദർശിച്ചുവെന്ന പ്രതിപക്ഷ വാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐ നേതാക്കളുടെ എ.കെ.ജി സെന്റർ സന്ദർശനം വ്യാജ വാർത്തയാണെന്നും അവർ ഓഫീസിനു മുന്നിൽനിന്ന് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

എസ്.ഡി.പി.ഐക്കാർ എടുത്ത ഫോട്ടോ പ്രചരിച്ചതോടെ ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയാണുണ്ടായത്. എസ്.ഡി.പിഐ നേതാക്കളെ എകെജി സെന്ററിലേക്ക് കയറ്റിവിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എ.കെ.ജി സെന്റർ ആർക്കും കയറിവരാവുന്ന സ്ഥലമാണ്. പക്ഷേ ഇതു പോലുള്ളവരെ അങ്ങോട്ട് കയറ്റി വിടാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ''എ.കെ.ജി സെന്റിറിനു നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ്, ഒരു വാഹനം എ.കെ.ജി സെന്ററിന് മുന്നിൽ വന്ന് തിരിച്ചു പോയതായി കാണാം, പൊലീസിന്റെ സാന്നിധ്യം അവർ മനസ്സിലാക്കിയിട്ടുണ്ടായിരിക്കാം, തെറ്റിനെ ഒരിക്കലും ന്യായീകരിക്കുകയല്ല വേണ്ടത്, എ.കെ.ജി സെന്ററിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസിന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും, ആരെങ്കിലും പിടിക്കാനല്ല ശ്രമം, യഥാർത്ഥ പ്രതികളെ പിടികൂടും,''- മുഖ്യമന്ത്രി പറഞ്ഞു.

ഇപി ജയരാജൻ ആസൂത്രണം ചെയ്തുവെന്നാണ് കെപിസിസി പ്രസിഡന്റ് ആദ്യം വ്യക്തമാക്കിയത്. ആക്രമണത്തെ അപലപിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ പ്രതിപക്ഷത്തിന് എന്തുകൊണ്ടു വരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുലിന്റെ ഓഫീസിന് നേരെ മാർച്ച് നടന്നതും ഓഫീസിൽ അതിക്രമം കാണിച്ചതും തെറ്റായകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആ കാര്യത്തിൽ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എം.പി ഓഫീസ് ആക്രമണത്തെ സിപിഎം-സംസ്ഥാന ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞതാണ്, എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തെ തളളിപ്പറയാൻ പ്രതിപക്ഷം തയ്യാറാകാത്തത് എന്തേയെന്നും മുഖ്യമന്ത്രി ആവർത്തിച്ച് ചോദിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News