മുസ്‌ലിം ലീഗ് പയറ്റിയ കുതന്ത്രം ജിഫ്രി തങ്ങൾ പൊളിച്ചു: കെടി ജലീൽ

വിവിധ സംഘടനകളിലെ ലീഗുകാരെ ചേർത്ത് ലീഗ് പടച്ചുണ്ടാക്കിയ കോഡിനേഷൻ കമ്മിറ്റി പിരിച്ചുവിടണമെന്നും ജലീൽ പറഞ്ഞു

Update: 2021-12-02 10:10 GMT
Advertising

വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിനെതിരെ പള്ളികളിൽ ബോധവത്കരണം ഉയർത്തണമെന്ന തീരുമാനമെടുപ്പിച്ച് മുസ്‌ലിം ലീഗ് പയറ്റിയ കുതന്ത്രം സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ ഒരു പ്രസ്താവനയിലൂടെ പൊളിച്ചുവെന്ന് കെടി ജലീൽ എംഎൽഎ. പള്ളികൾ വാക്കേറ്റത്തിന്റെയും കയ്യേറ്റത്തിന്റെയും കേന്ദ്രങ്ങളാകുന്നതിൽ നിന്ന് അദ്ദേഹമടക്കമുള്ള നേതാക്കൾ തടഞ്ഞുവെന്നും സമസ്തയിലെ ലീഗണികളായ രണ്ടാംനിര നേതാക്കൾ വഴി മുതിർന്ന നേതാക്കളെ ലീഗ് തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളിലെ ലീഗുകാരെ ചേർത്ത് ലീഗ് പടച്ചുണ്ടാക്കിയ കോഡിനേഷൻ കമ്മിറ്റി പിരിച്ചുവിടണമെന്നും ജലീൽ പറഞ്ഞു. വഖഫ് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വഖഫ് മന്ത്രി വി അബ്ദുറഹ്‌മാന് ഒരു ശാഠ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്തയുടെ അഭിപ്രായം പറയേണ്ടത് സംഘടനയുടെ നേതാക്കളാണെന്നും ഇത് താൻ വളരെ കാലമായി പറയുന്നതാണെന്നും ജലീൽ ചൂണ്ടിക്കാട്ടി.പള്ളികളിലെ കാര്യമല്ല പള്ളിക്കൂടങ്ങളിലെ കാര്യമാണ് രാഷ്ട്രീയ പാർട്ടിയായ ലീഗ് പറയേണ്ടതെന്നും കെടി ജലീൽ പറഞ്ഞു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അവ്യക്തതയും തെറ്റിധാരണയും നീക്കുമെന്നും വഖഫ് ഭൂമി സർവേ ചെയ്യാനുള്ള തീരുമാനം താൻ മന്ത്രിയായിരുന്നപ്പോൾ എടുത്തിരുന്നു. 75 ശതമാനം സർവേയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്നു. ഇപ്പോൾ നടത്താനുള്ളത് 25 ശതമാനം മാത്രമാണ്. ഇക്കാര്യത്തിൽ ലീഗിന്റെ പല നേതാക്കൾക്കും ആശങ്കയുണ്ടാകും. -കെടി ജലീൽ പറഞ്ഞു.

Full View

വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളിയായിരുന്നു സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. 'ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും.'- തങ്ങൾ പറഞ്ഞു.

'പള്ളികളില്‍ കൂടിയാകരുത് ഈ പ്രതിഷേധം. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ അതില്‍ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്' - തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 'പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും. വഖഫ് ബോർഡിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കേണ്ടത്. പുതിയ തീരുമാനത്തിൽ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക.'- അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിലൂടെ ബോധവൽക്കരണം നടത്താനാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന മുസ്‌ലിം ഏകോപന സമിതി യോഗം തീരുമാനിച്ചിരുന്നത്. പള്ളികളെ രാഷ്ട്രീമായി ദുരുപയോഗം ചെയ്യുകയല്ലെന്നും തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. സിഎഎ, എൻആർസി വിഷയത്തിൽ ഇത്തരത്തിൽ ബോധവൽക്കരണം നടത്തിയിരുന്നു എന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ പള്ളികളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് സിപിഎം ആരോപിച്ചിരുന്നു. പള്ളികളിൽ പ്രതിഷേധമുണ്ടായാൽ കുറ്റം പറയാനാകില്ലെന്നും പാർട്ടി മുന്നറിയിപ്പു നൽകിയിരുന്നു. തവനൂർ എംഎൽഎ കെടി ജലീലിനെ മുൻ നിർത്തിയായിരുന്നു സിപിഎമ്മിന്റെ പ്രതിരോധം. പാർട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും പിന്നീട് ഇതേ നിലപാട് ആവർത്തിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News