'നടിയെ ആക്രമിച്ച കേസിൽ വിധിപറയാൻ എട്ടുമാസം കൂടി വേണം'; സുപ്രിംകോടതിയോട് ജഡ്ജി

2024 മാർച്ച് 31 വരെ സമയം തേടി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിക്ക് കത്തുനൽകി

Update: 2023-08-03 16:28 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിപറയാൻ കൂടുതൽ സമയം തേടി വിചാരണാ കോടതി ജഡ്ജി. എട്ടുമാസംകൂടി സമയം തേടി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിക്ക് കത്തുനൽകി.

വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ജഡ്ജി കത്തിൽ ആവശ്യപ്പെട്ടത്. 2024 മാർച്ച് 31 വരെ സമയം അനുവദിക്കണെമന്നാണ് ആവശ്യം. വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി അനുവദിച്ച സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു.

നേരത്തെ, കേസിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതു സംബന്ധിച്ചുള്ള അന്വേഷണത്തെ നടൻ ദിലീപ് എതിർത്തിരുന്നു. കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ദിലീപ് ആരോപിച്ചു. തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും നടൻ ഹൈക്കോടതിയിൽ പറഞ്ഞു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്ന് ദിലീപിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ആരോപിച്ചു.

Summary: Judge Honey M Varghese wrote to the Supreme Court seeking eight months more time to deliver the judgment in the actress assault case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News