തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സമയം; ആര്യാടനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് കെ.മുരളീധരൻ

"ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി ഒരു എംഎൽഎ സ്ഥാനത്തിന് വേണ്ടി പോകില്ലെന്ന് ഉറപ്പുണ്ട്. ഷൗക്കത്തിന് പിന്നിൽ ഉറപ്പുള്ള കൈയുള്ളപ്പോൾ മറ്റു ചിഹ്നങ്ങൾ തേടേണ്ട ആവശ്യമില്ല"

Update: 2023-11-05 06:56 GMT
Advertising

പാർട്ടി വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച ആര്യാടൻ ഷൌക്കത്തിനെതിരെ കടുത്ത നടപടി എടുക്കാനുള്ള സാഹചര്യമല്ലെന്ന് കെ.മുരളീധരൻ എം.പി. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സമയമാണെന്നും മലപ്പുറത്ത് ഉണ്ടാകുന്ന സംഘർഷങ്ങൾ ഘടക കക്ഷികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.

"ഫലസ്തീൻ വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക പരിപാടി നടത്തി. എന്നിട്ടും മറ്റൊരു റാലി നടത്തിയത് വിഭാഗീയ പ്രവർത്തനമായാണ് പാർട്ടി കണ്ടത്. അതുകൊണ്ടാണ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതും. അത് ലംഘിച്ചത് ശരിയായില്ല. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് കരുതുന്നത്.മലപ്പുറത്ത് ഉണ്ടാകുന്ന സംഘർഷങ്ങൾ ഘടക കക്ഷികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട് ഷൗക്കത്ത് വിചാരിച്ചാൽ ഇത് പരിഹരിക്കാൻ കഴിയും.

കോൺഗ്രസ് വിട്ട് പോയവരുടെ അവസ്ഥ ഷൗക്കത്തിന് നന്നായി അറിയാം. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി ഒരു എംഎൽഎ സ്ഥാനത്തിന് വേണ്ടി പോകില്ലെന്ന് ഉറപ്പുണ്ട്. ഷൗക്കത്തിന് പിന്നിൽ ഉറപ്പുള്ള കൈയുള്ളപ്പോൾ മറ്റു ചിഹ്നങ്ങൾ തേടേണ്ട ആവശ്യമില്ല".

ഷൗക്കത്തിന് കെപിസിസി ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ സിപിഎം സ്വതന്ത്രരെ തേടുന്നുവെന്നും ആര്യാടൻ ഷൗക്കത്തിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.

Full View

സിപിഎം റാലിയിൽ പങ്കെടുക്കാതിരിക്കാനുള്ള ലീഗ് തീരുമാനത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. മുന്നണി കെട്ടുറപ്പ് പരിഗണിച്ചാണ് ലീഗ് റാലിക്ക് പോകാതിരിക്കുന്നതെന്നും ലീഗിന് പ്രത്യേക ഓഫറുകളൊന്നും നൽകിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News