ശബരിമല പാതയിലെ കണമലപ്പാലം അപകടാവസ്ഥയിൽ
അശാസ്ത്രീയമായ നിർമാണമാണ് പാലം പൊട്ടിപൊളിയാനുള്ള കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്
കോട്ടയം: ശബരിമല പാതയിലെ പ്രധാന പാലമായ കണമലപ്പാലം അപകടാവസ്ഥയിൽ. നിർമാണം പൂർത്തിയായി പത്ത് വർഷം തികയുന്നതിന് മുമ്പേ പാലം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായി. അശാസ്ത്രീയമായ നിർമാണമാണ് പാലം പൊട്ടിപൊളിയാനുള്ള കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള തീർത്ഥാടന പാതയിലെ പ്രധാന പാലം. പാലത്തിന്റ മധ്യഭാഗത്ത് തന്നെ കുഴികൾ രൂപപ്പെട്ട് കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പോലും പുറത്ത് വന്ന അവസ്ഥയിലാണ്. പാലത്തിന്റെ തൂണുകളും അപകടാവസ്ഥയിലാണ്. ഇതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. നിർമ്മാണത്തിലെ അപാകതയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
2014ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. പാലം പണി പൂർത്തിയാക്കും മുമ്പേ ഉദ്ഘാടനവും നടത്തി. എന്നാൽ തിടുക്കപ്പെട്ട് നടത്തിയ പാലം ഒരു വർഷം തികയും മുമ്പേ പൊട്ടിപൊളിഞ്ഞ് തുടങ്ങി. തീർത്ഥാടന കാലമാകുമ്പോൾ കുഴികൾ അടയ്ക്കുന്നതും പതിവായിയിരുന്നു. എന്നാൽ ഇത്തവണ പ്രശ്നം രൂക്ഷമായതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നത്.