കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമെന്ന് ഇ.ഡി

ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെയും ആസ്തികളെയും കുറിച്ച് വെളിപ്പെടുത്തുന്നില്ലെന്ന് റിമാന്റ് റിപ്പോർട്ട്

Update: 2023-11-24 14:24 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി). ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ എൻ. ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും വെളിപ്പെടുത്തുന്നില്ലെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ ഇ.ഡി ചൂണ്ടിക്കാട്ടി. തട്ടിപ്പിൽ ലഭിച്ച പണം എന്തുചെയ്‌തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽനിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി പറയുന്നു. ഈൗ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ ലഭിച്ചിട്ട് കാര്യമില്ല. നിലവിൽ ലഭിച്ച രേഖകളും പ്രതികൾ നൽകിയ മൊഴികളും പരിശോധിക്കണം. ഇവ തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ അതിനുശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാമെന്നും ഇ.ഡി പറഞ്ഞു. 15 ദിവസത്തിനകം കസ്റ്റഡിയിൽ ആവശ്യപ്പെടാമെന്നാണ് ഇ.ഡി അറിയിച്ചത്.

അതേസമയം, ഭാസുരാംഗനെയും മകനെയും ഡിസംബർ അഞ്ചുവരെ റിമാന്റ് ചെയ്തിട്ടുണ്ട്. കലൂരിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഭാസുരാംഗന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഭാസുരാംഗൻ ചികിത്സയിലായിരുന്നു. ജയിലിൽ മതിയായ ചികിത്സ ലഭിക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ആളാണ്. ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ചികിത്സ ആവശ്യമാണെന്നും ഭാസുരാംഗൻ പറഞ്ഞു.

എന്നാൽ, അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഇ.ഡി വാദിച്ചു. തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പ്രതി ഉന്നതസ്വാധീനമുള്ളയാളാണ്. ആശുപത്രി അധികൃതരെ വിലക്കെടുക്കാൻ കഴിവുള്ളയാളാണ്. റിമാന്‍ഡ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും ഇ.ഡി.

ഭാസുരാംഗന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിയിക്കാൻ ഡോക്ടറായ മകൾ കോടതിയിലെത്തിയെങ്കിലും കോടതി കേൾക്കാൻ വിസമ്മതിച്ചു. മെഡിക്കൽ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മകളെ കേൾക്കുകയാണെങ്കിൽ ഇന്ന് ഭാസുരാംഗനെ പരിശോധിച്ച ഡോക്ടറെയും വിസ്തരിക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. ആശുപത്രിവാസം സംബന്ധിച്ച് സെന്തിൽ ബാലാജിയുടെ കേസ് കോടതിയിൽ ഇ.ഡി സൂചിപ്പിച്ചു. ഇത്തരം തന്ത്രങ്ങൾ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പതിവെന്നും ഇ.ഡി കൂട്ടിച്ചേർത്തു.

Summary: Kandala Bank scam is an organized crime: Enforcement Directorate

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News