സവർക്കറെ പാർട്ടി ക്ലാസിൽ പഠിച്ചോളൂ, സർവകലാശാലയിൽ വേണ്ട; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

'സവർക്കറെ എസ്.എഫ്.ഐ പഠിച്ചോളു, ഇപ്പോഴത്തെ പോലെ തന്നെ നിങ്ങളുടെ ബൈഠക്കിൽ ക്ഷമിക്കണം പാർട്ടി ക്ലാസിൽ പഠിച്ചോളു'

Update: 2021-09-10 12:48 GMT
Advertising

കണ്ണൂർ സർവകലാശാല പി.ജി കോഴ്​സിൽ ആർ.എസ്​.എസ്​ സൈദ്ധാന്തികരുടെ പുസ്​തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സവർക്കറെ പാർട്ടി ക്ലാസിൽ പഠിച്ചോളൂ, അല്ലാതെ സർവകലാശാലയിൽ പഠിക്കേണ്ടന്നായിരുന്നു രാഹുലിന്റെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

"സവർക്കറെ പഠിക്കണം'' SFI പഠിച്ചോളു, ഇപ്പോഴത്തെ പോലെ തന്നെ നിങ്ങളുടെ ബൈഠക്കിൽ ക്ഷമിക്കണം പാർട്ടി ക്ലാസിൽ പഠിച്ചോളു. അല്ലാതെ സർവകലാശാലയിൽ പഠിക്കണ്ട.

Full View

അതേസമയം സിലബസില്‍ സംഘപരിവാര്‍ നേതാക്കളുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ കാവിവല്‍ക്കരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു വൈസ് ചാന്‍സലന്‍ ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. പി.ജി വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. പി.ജി വിദ്യാര്‍ഥികള്‍ ഗാന്ധിയെയും നെഹ്‌റുവിനെയും വായിക്കുന്നതിനൊപ്പം ഇവരെയും വായിക്കണം. ഹിന്ദുത്വ ആശയവുമായി ബന്ധപ്പെട്ട അടിസ്ഥാന പാഠങ്ങളാണിത്. വിദ്യാര്‍ത്ഥികള്‍ ഇതും അറിഞ്ഞിരിക്കണമെന്നും വി.സി പറഞ്ഞു.

സവര്‍ക്കറുടെ പുസ്തകം ജെ.എന്‍.യു സിലബസില്‍ അടക്കം പഠിപ്പിക്കുന്നുണ്ട്. പുതിയ കാലത്ത് അവരെക്കൂടി വായിച്ചുവേണം വിമര്‍ശനം നടത്താന്‍. സിലബസില്‍ ചില പോരായ്മകളുണ്ട്. അത് പരിശോധിക്കാനായി രണ്ടംഗ സമിതിയെ നിയോഗിക്കും. ലെഫ്റ്റ് സോഷ്യോളജി അടക്കം സിലബസില്‍ വിട്ടുപോയിട്ടുണ്ട്. ജെ.പ്രഭാഷ്, ഡോ. പവിത്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സിലബസ് മരവിപ്പിക്കില്ല. ഈ സമിതി എന്തെങ്കിലും മാറ്റം നിര്‍ദേശിച്ചാല്‍ അത് സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും വി.സി പറഞ്ഞു.

അതിനിടെ സിലബസില്‍ ആര്‍.എസ്.എസ് ആചാര്യന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഗാന്ധി ഘാതകരുടെ ആത്മീയ രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ല. കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതൊരു തീവ്ര വലതുപക്ഷ നിലപാടാണ്. ബി.ജെ.പിയുടെ തീവ്രവലതുപക്ഷ നിലപാടിനൊപ്പമാണോ കേരളത്തിലെ സര്‍വകലാശാലകളും സി.പി.എമ്മും നില്‍ക്കുന്നതെന്ന് വ്യക്തമാക്കണം. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാകില്ല. സിലബസ് പിന്‍വലിക്കാന്‍ സര്‍വകലാശാല തയാറാകണം. മതാധിപത്യ രാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് സവര്‍ക്കറും ഗോള്‍വാള്‍ക്കറും. അവരുടെ തത്വസംഹിതകളാണോ, അതോ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും തത്വസംഹിതകളാണോ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News