Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം മുൻഗണന ലംഘിച്ച്. 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ചവരെയും പിന്തള്ളിയാണ് ഷെറിന്റെ മോചനത്തിനുള്ള നീക്കം നടത്തിയത്. മൂന്ന് മാസം കൊണ്ടാണ് മോചനത്തിനുള്ള ശിപാർശ ആഭ്യന്തര വകുപ്പിൽ നിന്ന് മന്ത്രിസഭയിൽ എത്തിയത്.
അര്‍ഹരായി നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചിട്ടില്ല. ഇതേ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന രണ്ടാം പ്രതി ബാസിത് അലിയേയും മോചനത്തിന് പരിഗണിച്ചില്ല.
25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ഡിസംബറിൽ കണ്ണൂർ ജയിൽ ഉപദേശ സമിതി നൽകിയ ശിപാർശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
ഷെറിൻ മാനസാന്തരപ്പെട്ടെന്ന് വനിതാ ജയിൽ ഉപദേശക സമിതി അംഗം എം.വി സരള പറഞ്ഞു. ഷെറിന് ഇപ്പോൾ കുറ്റവാസന ഇല്ല. പ്രത്യേകിച്ച് ഒരു മുൻഗണനയും ഷെറിന് ഉപദേശക സമിതി നൽകിയിട്ടില്ല. ജയിലിലെ നല്ല നടപ്പ് കൊണ്ടാണ് ശിക്ഷാ ഇളവിന് പരിഗണിച്ചതെന്ന് സരള മീഡിയവണിനോട് പറഞ്ഞു.