കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: പി.കെ ബിജുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു

മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായത്

Update: 2024-04-11 07:09 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു. മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായത്. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യൽ.

2020 ൽ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാർ മുൻ എം.പി, പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ ഇ.ഡിക്ക് നൽകിയ മൊഴി. ഇത് കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്കാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാൻ ഇ.ഡി വീണ്ടും നോട്ടീസ് നൽകിയിരുന്നത്. ഇന്ന് രേഖകൾ ഒന്നും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.കെ ബിജു പ്രതികരിച്ചു.

ബാങ്ക് അക്കൗണ്ട് രേഖകളും ആസ്തി വിവരങ്ങളും ഹാജരാക്കാൻ ബിജുവിന് ഇ.ഡി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കരുവന്നൂർ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായ പി.കെ ബിജുവിൽ നിന്ന് കമ്മീഷന്റെ കണ്ടെത്തലുകളും തുടർനടപടികളും സംബന്ധിച്ച് ചോദിച്ചറിയുന്നുണ്ട്. കമ്മിഷനിലെ മറ്റൊരു അംഗമായ സി.പി.എം കൗൺസിലർ പി.കെ ഷാജനെ ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News