കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതി ഓൺലൈനിൽ അരലക്ഷം പേർ വായിച്ച നോവലിന്റെ രചയിതാവ്?

കട്ടപ്പനയിലെ കേസിനു സമാനമായ കഥാപശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന, പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥ പറയുന്ന നോവൽ ഒരു ഓൺലൈൻ സൈറ്റിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്

Update: 2024-03-22 09:44 GMT
Editor : Shaheer | By : Web Desk
Advertising

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുർമന്ത്രവാദ കഥ പറയുന്ന നോവലിന്റെ രചയിതാവെന്ന് റിപ്പോർട്ട്. 'മഹാമാന്ത്രികം' എന്ന പേരിലാണ് ആഭിചാരക്രിയകളിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥ പറയുന്ന നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കട്ടപ്പനയിൽ നടന്ന സംഭവങ്ങളുമായി ചേർത്തുവായിക്കാവുന്ന നോവൽ ഒരു ഓൺലൈൻ സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ഇതേക്കുറിച്ചുള്ള പ്രതിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊലപാതകങ്ങളുമായി ബന്ധമുണ്ടോയെന്ന് അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'മഹാമാന്ത്രികം' ഏതാനും ഭാഗങ്ങളാണ് ഇപ്പോൾ ഓൺലൈൻ സൈറ്റിൽ ലഭ്യമായിട്ടുള്ളത്. നിതീഷ് പി.ആർ എന്ന തൂലികാനാമത്തിലാണു നോവൽ പ്രസിദ്ധീകരിച്ചത്.

നോവലിന്റെ തുടക്കം മുതൽ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ്. 2018ൽ ആറ് അധ്യായങ്ങളെഴുതി 'തുടരും' എന്ന് സൂചന നൽകിയാണ് എഴുത്ത് നിർത്തിയിരിക്കുന്നത്. ഒരു നിഷ്‌കളങ്ക പെൺകുട്ടിയെ കളങ്കിതയാക്കി, ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്റെ ഇതിവൃത്തം. ദൃശ്യം സിനിമയിൽ പൊലീസ് സ്റ്റേഷന്റെ തറയിലാണ് മൃതദേഹം മറവുചെയ്തതെങ്കിൽ കട്ടപ്പനയിൽ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം മറവുചെയ്തത് നിതീഷ് താമസിച്ചിരുന്ന വീടിന്റെ തറയിലാണെന്നതും ശ്രദ്ധേയമാണ്. കൂട്ടുപ്രതി പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് കാട്ടി പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചതും ഒരു സിനിമാ രംഗം പോലെയാണ് നടന്നത്.

ഓൺലൈൻ സൈറ്റിൽ പ്രസിദ്ധീകരിച്ച നോവൽ ഇതിനകം അരലക്ഷത്തോളം പേർ വായിച്ചിട്ടുണ്ട്. അക്കൗണ്ടിന് രണ്ടായിരത്തിലധികം ഫോളോവർമാരുമുണ്ട്. ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമന്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനെ നേരിൽ കാണാതെ പരിഭവം പറഞ്ഞ് കമന്റിട്ടവരും കുറവല്ല. ഇതിനു പുറമെ പൂർത്തിയാക്കാത്ത മറ്റ് രണ്ട് നോവലുകൾ കൂടി നിതീഷ് പ്രസിദ്ധീകരിച്ചുണ്ട്.

എഴുതി അവസാനിപ്പിക്കാത്ത നോവലുകൾ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്പോഴാണ് മണ്ണോടു ചേർന്നെന്ന് കരുതിയിരുന്ന ക്രൂര കൊലപാതകങ്ങൾ ഒരു മോഷണക്കേസിലൂടെ പുറം ലോകം അറിഞ്ഞത്. കട്ടപ്പന സ്വദേശി വിജയനെയും വിജയന്റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് നിതീഷ്. വിജയന്റെ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരും കേസിൽ പ്രതികളാണ്.

Summary: The accused in the Kattappana double murder case is the author of the novel that was read by half a million people online: Report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News