ചോദ്യംചെയ്യല്‍ എവിടെവെച്ച്? കാവ്യ മാധവന്‍ ഇന്ന് അന്വേഷണസംഘത്തെ അറിയിക്കും

ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സൂരജും സുഹൃത്ത് ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് കാവ്യയെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നത്

Update: 2022-04-10 02:22 GMT
Advertising

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ നാളെ ചോദ്യംചെയ്യും. ചോദ്യംചെയ്യലിന് അനുയോജ്യമായ സ്ഥലം ഇന്ന് കാവ്യ മാധവൻ അന്വേഷണ സംഘത്തെ അറിയിക്കും. കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ ചൊവ്വാഴ്ച ചോദ്യംചെയ്യും.

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സൂരജും സുഹൃത്ത് ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് കാവ്യയെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നത്. സുരാജും ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണത്തിൽ കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന രീതിയില്‍ സംസാരമുണ്ട്. ഈ ഫോൺ സംഭാഷണം പുറത്തായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്.

ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 160 വകുപ്പ് പ്രകാരമാണ് നോട്ടീസ്. സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. അതിനാല്‍ ഇന്ന് വൈകുന്നേരത്തിന് മുൻപ് എവിടെ വെച്ച് കാണാൻ സാധിക്കുമെന്ന് അറിയിക്കാനാണ് കാവ്യക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്. ചോദ്യംചെയ്യൽ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ വെച്ച് തന്നെയാകാനാണ് സാധ്യത.

നടിയെ ആക്രമിച്ച കേസില്‍ താനല്ല ശിക്ഷ അനുഭവിക്കേണ്ടതെന്ന ദിലീപിന്‍റെ ശബ്ദരേഖയും പുറത്തുവന്നു. ദിലീപ് സുഹൃത്ത് ബൈജുവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പല തവണ കണ്ടതായി ദിലീപ് അഭിഭാഷകനോട് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. കേസിലെ സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കാന്‍ സുരാജ് നടത്തിയ സംഭാഷണവും പുറത്തായി. ആലുവയിലെ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരലിയോടാണ് സുരാജ് മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടത്.

ഹാക്കര്‍ സായ് ശങ്കറിനോട് ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്‍റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിനെതിരെയുളള കേസ്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതി സായ് ശങ്കറെ ആലുവ കോടതി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തി കീഴടങ്ങിയ സായ് ശങ്കറിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയിരുന്നു ചുമത്തിയത്. ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞിട്ടാണ് താൻ ചാറ്റുകൾ നീക്കം ചെയ്തതെന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം സായ് ശങ്കർ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News