കശ്മീര്‍ വാഹനാപകടം: മൃതദേഹങ്ങൾ കേരള സർക്കാർ നാട്ടിലെത്തിക്കും; ഏകോപന ചുമതല നോർക്ക റൂട്ട്‌സിന്

യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായി സി.പി.എം ജില്ലാസെക്രട്ടറി

Update: 2023-12-06 07:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കേരള സർക്കാർ നാട്ടിലെത്തിക്കും. ഇതിനായി മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചു. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഗ്നേഷ് എന്നിവരാണ് കൊക്കയിലേക്ക് വാഹനം മറിഞ്ഞ് മരിച്ചത്. പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.  പരിക്കേറ്റവർക്ക് ഡൽഹിയിൽ ചികിത്സ നൽകും.

അതേസമയം, മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ പരമാവധി ശ്രമം നടത്തും. മന്ത്രി എംബി രാജേഷിനാണ് ഏകോപന ചുമതല. നോർക്കാ റൂട്ട് ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് സംഭവസ്ഥലത്തേക്ക് തിരിച്ചുവെന്നും ഇ.എൻ സുരേഷ് ബാബു പറഞ്ഞു.

ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സോനാമാർഗിലെ പി.എച്ച്‌.സിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്‌കിംസ് സൗരയിലേക്ക് മാറ്റുകയും ചെയ്തു. ഡ്രൈവറടക്കം എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡിൽ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കശ്മീരിലേക്ക് വിനോദയാത്രക്കായി പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ശ്രീ നഗരമിലെ സർക്കാർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് വിനോദ യാത്രയ്ക്ക് പോയത്. ഇതിലൊരു കാറാണ് അപകടത്തിൽപ്പെട്ടത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News