സംസ്ഥാനത്ത് കനത്ത മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ രണ്ടു ദിവസം കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ മൂന്ന് മാസം കൊണ്ട് 729.6 മില്ലി മീറ്റർ മഴ ലഭിച്ചതായി മുഖ്യമന്ത്രി.

Update: 2021-05-27 13:47 GMT
Advertising

സംസ്ഥാനത്ത് വരുംദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മെയ് 29 വരെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ മൂന്ന് മാസം കൊണ്ട് 729.6 മില്ലി മീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 131 ശതമാനം അധികമഴയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നിലവില്‍ കാസര്‍കോട്, വയനാട് ഒഴികെയുളള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലാക്രമണ സാധ്യത മുന്നില്‍ കണ്ട് തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കടലാക്രമണവും കോവിഡും കാരണം അതീവ ദുരിതത്തിലായ ചെല്ലാനത്ത് മന്ത്രിമാരായ സജി ചെറിയാന്‍, പി. രാജീവ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചിരുന്നു.

ചെല്ലാനം ഉള്‍പ്പെടെയുളള തീരപ്രദേശങ്ങളില്‍ കടലാക്രണം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സംസ്ഥാനത്ത് 9 തീരങ്ങളില്‍ ടെറാപോഡ് കടല്‍ഭിത്തി നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവില്‍ ആരംഭിച്ച ജിയോട്യൂബ് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് പുറമെയാണിത്. കടൽ ഭിത്തി നിർമാണത്തിനുള്ള കരാർ ഒരു മാസത്തിനകം നൽകും.

പദ്ധതി വിജയകരമായാല്‍ കേരളത്തിലെ മറ്റു തീരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. തീരം സംരക്ഷിക്കാന്‍ കാര്യക്ഷമമായ മറ്റ് മാര്‍ഗങ്ങളെ കുറിച്ച് നിരവധി പഠനങ്ങളും പദ്ധതികളും തയ്യാറാകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. മാതൃക മത്സ്യഗ്രാമം പദ്ധതി ചെല്ലാനത്ത് നടപ്പാക്കാനും തീരമാനമായിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശത്തിനായി 5000 കോടിയുടെ പാക്കേജും നടപ്പാക്കും.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News