കിഴക്കമ്പലം കിറ്റക്‌സ് സംഘർഷം ; കേസിൽ കുറ്റപത്രം സർപിച്ചു

കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്

Update: 2022-02-23 13:19 GMT
Advertising

കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ കേസിൽ 175 പേർക്കെതിരെയും രണ്ടാമത്തെ കേസിൽ 51 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.

പ്രതികൾ മുഴുവൻ അതിഥി തൊഴിലാളികളാണ്. ക്രിസ്മസ് രാത്രിയിലാണ് കിറ്റെക്‌സിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായത്. കമ്പനിയിൽ തൊഴിലെടുക്കുന്ന 175 പേരാണ് അറസ്റ്റിലായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നവരാണ്.

കിറ്റെക്സ് കമ്പനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ലേബര്‍ കമ്മിഷണര്‍ എസ് ചിത്ര നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ തേടിയ ലേബര്‍ കമ്മിഷണര്‍ കമ്പനിയില്‍ നിന്ന് രേഖകളും പരിശോധിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ തൊഴില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിനെ തൊഴിലാളികൾ ആക്രമിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. പൊലീസിനെ ആക്രമിച്ചത് കിറ്റെക്സിലെ ഇരുനൂറിലധികം അതിഥി തൊഴിലാളികൾ ചേർന്നെന്നാണ് എഫ് ഐ ആർ. 11 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു  വകുപ്പുകൾ ചുമത്തിയത്.

പ്രതികൾ സ്റ്റേഷൻ ജീപ്പിന്‍റെ താക്കോൽ ബലമായി ഊരിയെടുത്തെന്നും അക്രമികളിൽ ഒരാൾ എസ്.ഐ സാജന്‍റെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 30നും  കിറ്റെക്സ് ലിമിറ്റഡിൽ സംഘർഷമുണ്ടായത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News