സംഘ്പരിവാർ ആൾക്കൂട്ട കൊലപാതകം: സംസ്ഥാന സർക്കാർ ഇടപെടണം - കെഎൻഎം മർക്കസുദ്ദഅവ
ജാതി കണക്കെടുപ്പ് പ്രഖ്യാപനത്തിലൊതുങ്ങരുതെന്നും കെഎൻഎം മർക്കസുദ്ദഅവ ആവശ്യപ്പെട്ടു
കോഴിക്കോട്: കർണാടകയിൽ മലയാളിയായ പുൽപ്പള്ളി സ്വദേശി അഷ്റഫിനെ സംഘ്പരിവാർ ഭീകരർ തല്ലിക്കൊന്ന സംഭവത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കെഎൻഎം മർകസുദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സംഘ്പരിവാർ രാജ്യവ്യാപകമായി മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണവും ആക്രമണവും നടത്തുന്നതിന്റെ ഭാഗമായാണ് മാനസിക രോഗിയായ അഷ്റഫിനെ തല്ലിക്കൊന്നത്. പാകിസ്താൻ എന്നത് എന്താണെന്നു പോലും അറിയാത്ത നിരപരാധിയായ അഷ്റഫിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ മതേതര രാഷ്ട്രീയ നേതൃത്വങ്ങൾ മൗനം വെടിയണം.
മുസ്ലിംകളെ തല്ലിക്കൊല്ലുന്നതും കടകളും വീടുകളും നശിപ്പിക്കുന്നതും നിത്യസംഭവമായി തീരുന്നതിനെതിരെ മതേതര കക്ഷികൾ ശക്തമായി മുന്നോട്ട് വരണം. ജാതി കണക്കെടുപ്പ് രാഷ്ട്രീയ താൽപര്യംവെച്ച് വെറും പ്രഖ്യാപനങ്ങളിലൊതുങ്ങരുത്. ജാതി കണക്കെടുപ്പിന് ആവശ്യമായ തുക വകയിരുത്തി കൃത്യമായ സമയ പരിധി പ്രഖ്യാപിക്കണം. കൃത്യമായ കാലയളവിനുള്ളിൽ ജാതി കണക്കെടുപ്പ് നടത്തുകയും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടി എം. അഹമ്മദ് കുട്ടി മദനി, ട്രഷറർ കെ.എൽ.പി യൂസുഫ്, അഡ്വ. പി. മുഹമ്മദ് ഹനീഫ, കെ.പി മുഹമ്മദ് കൽപ്പറ്റ, പി.ടി അബ്ദുൽ മജീദ് സുല്ലമി, കെ.എ സുബൈർ, പ്രൊഫ. കെ.പി സകരിയ്യ, എൻ.എം അബ്ദുൽ ജലീൽ, ഫൈസൽ നൻമണ്ട, ഡോ. ഐ.പി അബ്ദുസ്സലാം, ഡോ. ജാബിർ അമാനി, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, കെ.എം കുഞ്ഞമ്മദ് മദനി, സി. മമ്മു കോട്ടക്കൽ, ബി.പി.എ ഗഫൂർ, പ്രൊഫ. ശംസുദ്ദീൻ പാലക്കോട്, അബ്ദുസ്സലാം പുത്തൂർ, ഡോ. അനസ് കടലുണ്ടി, കെ.പി അബ്ദുറഹ്മാൻ ഖുബ, പി. സുഹൈൽ സാബിർ, എം.ടി മനാഫ് മാസ്റ്റർ, എം.കെ മൂസ മാസ്റ്റർ, ഡോ. ഡോ.ഫുഖാറലി സംസാരിച്ചു.