കൊച്ചി കുടിവെള്ളക്ഷാമം; ധർണയുമായി യുഡിഎഫ് ജനപ്രതിനിധികൾ
വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയുടെ ഓഫീസിന് മുന്നിലായിരുന്നു ധർണ
കൊച്ചി: കൊച്ചിയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നമേഖലകളിലെ യുഡിഎഫ് ജനപ്രതിനിധികൾ ധർണ നടത്തി. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയുടെ ഓഫീസിനു മുന്നിലായിരുന്നു ധർണ.
കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര , തൃപ്പൂണിത്തറ നഗരസഭ എന്നിവക്ക് കീഴിലുള്ള യൂ.ഡി.എഫിന്‍റെ കൗൺസിലർമാർ, ജില്ല, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും ചേർന്നാണ് ധർണ സംഘടിപ്പിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ധർണ സംഘടിപ്പിക്കുന്നത്. പ്ലീനറി സമ്മേളനത്തിനായി കോൺഗ്രസ് നേതാക്കള്‍ റായ്പൂരിലേക്ക് തിരിച്ചതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ടാങ്കർ ലോറികൾ പിടിച്ചെടുത്ത് ജില്ലാ ഭരണകൂടം കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും എറണാകുളം പാഴൂരിലെ ജല അതോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷനിൽ നിന്ന് പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം ഇനിയും വൈകും.
ടാങ്കർ ലോറികൾ എത്താത്ത ഇടങ്ങളിൽ ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്. പാഴൂരിലെ കേടായ പമ്പുകളിലൊന്നിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ന് ട്രയൽ റൺ നടത്തുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇത് തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. മറ്റൊന്നിൻ്റെ പണി പൂർത്തിയാകാൻ ഇനിയും വൈകും. ഇതോടെ ബദൽ സംവിധാനങ്ങൾ ഉപയോഗിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഫോർട്ട് കൊച്ചി വെളിയിലെ കൺട്രോൾ റൂമിൽ നിന്നാണ് ടാങ്കറുകൾ പല ഇടങ്ങളിലേക്ക് വിന്യസിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ടാങ്കറുകൾ കടന്നു ചെല്ലാത്ത ഇടങ്ങളിൽ ജനങ്ങളുടെ ദുരിതം ബാക്കിയാണ്.