വിദ്വേഷ പരാമർശം തുടർന്ന് ആകാശവാണി മുൻ ജീവനക്കാരി കെ.ആർ ഇന്ദിര; പഴയ കേസ് അവസാനിപ്പിച്ച് പൊലീസ്
'ആയുധമെടുക്കാനും ആഞ്ഞുവെട്ടാനും ഹിന്ദുക്കൾ പഠിക്കണം, നാമജപ ഘോഷയാത്ര നടത്താൻ മാത്രം പഠിച്ചാൽ പോരാ' എന്നാണ് കെ.ആർ ഇന്ദിരയുടെ പരാമർശം.
കോഴിക്കോട്: ആകാശവാണി മുൻ ജീവനക്കാരി കെ.ആർ ഇന്ദിരയുടെ വിദ്വേഷ പരാമർശം തുടരുന്നു. 'ആയുധമെടുക്കാനും ആഞ്ഞുവെട്ടാനും ഹിന്ദുക്കൾ പഠിക്കണം, നാമജപ ഘോഷയാത്ര നടത്താൻ മാത്രം പഠിച്ചാൽ പോരാ' എന്നാണ് കെ.ആർ ഇന്ദിരയുടെ പുതിയ പരാമർശം. മറ്റൊരാളുടെ പോസ്റ്റിന് കമന്റായിട്ടാണ് ഇന്ദിരയുടെ വാക്കുകൾ.
അതേസമയം, മുൻ വിദ്വേഷ പരാമർശ കേസിൽ ഇന്ദിരയ്‌ക്കെതിരായ കേസ് അവസാനിപ്പിച്ചിരിക്കുകയാണ് പൊലീസ്. 'താത്തമാർ പന്നി പെറുംപോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടിവരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപെടാൻ എന്നായിരുന്നു 2019ലെ ഇന്ദിരയുടെ ഫേസ്ബുക്ക് കമന്റ്.
'ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ട് പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദര സ്‌നേഹികൾ. അവരെ അനധികൃത കുടുയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും, റേഷൻ കാർഡും ആധാർ കാർഡും ഇല്ലാതെ പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം ‘എന്ന ഇവരുടെ തന്നെ പോസ്റ്റിന് താഴെയായിരുന്നു വിദ്വേഷ കമന്റ്. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ചായിരുന്നു ഈ പോസ്റ്റ്.
വിദ്വേഷ പരാമർശത്തിനെതിരെ ആ വർഷം സെപ്തംബർ രണ്ടിന് മനുഷ്യാവകാശ പ്രവർത്തകനായ വിപിൻദാസ് എം.ആർ നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരുന്നു. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പായ ഐപിസി 153എ വകുപ്പ് പ്രകാരം എടുത്ത കേസാണ് ഇപ്പോൾ അൺ ഡിറ്റക്റ്റഡ് ഇനത്തിൽ ഉൾപ്പെടുത്തി ഫയൽ പൂട്ടിക്കെട്ടിയത്.
നേരത്തെ, പരാതിയിൽ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ രണ്ട് വർഷത്തിന് ശേഷം വിവരാവകാശ നിയമപ്രകാരം വിപിൻദാസ് കേസിന്റെ സ്ഥിതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കേസ് അന്വേഷണത്തിലാണെന്നും പ്രതിയെ കണ്ടെത്താനോ മൊബൈൽ കണ്ടെടുക്കാനോ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാനോ സാധിച്ചിട്ടില്ലെന്നായിരുന്നു അന്നത്തെ മറുപടി. ഇതിനു പിന്നാലെയാണ് കേസ് തന്നെ അവസാനിപ്പിച്ചുകൊണ്ടുള്ള പൊലീസിന്റെ ഇപ്പോഴത്തെ നീക്കം.
ഇന്ദിരയ്‌ക്കെതിരെ പരാതി നൽകിയതോടെ കേരള പൊലീസിലെ ഇന്റലിജൻസ് വിഭാഗം നിരന്തരമായി ഫോൺ ചെയ്ത് വിവിധ തീവ്രവാദ സംഘടനകളെക്കുറിച്ചും അവയുമായി തനിക്ക് ബന്ധമുണ്ടോ എന്നുമൊക്കെ അന്വേഷിച്ചിരുന്നതായി വിപിൻദാസ് പറഞ്ഞിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം പ്രോഡ്യൂസറായിരുന്ന ഇന്ദിര ഇതിനു ശേഷവും നിരവധി തവണ വിദ്വേഷ കമന്റുകൾ ചെയ്തെങ്കിലും പരാതികളിൽ കേരള പൊലീസ് നടപടി എടുത്തിരുന്നില്ല.